Tuesday, 25 February 2014

വിളി മറക്കുന്നവര്‍

" കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റെ ജീവിത രീതിക്കും പ്രവര്‍ത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്കും. ( ജറെമിയ 17:10)"

മനുഷ്യന്‍ മുഖ ഭാവത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവ്‌ ആകട്ടെ ഹൃദയ ഭാവം പരിശോധിച്ചറിയുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വച്ച് എന്‍റെ സുഹ്രത്തിന്റെ ഭാര്യ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. " എന്‍റെ കുടുംബ ജീവിതം ഒരു നരകമായി മാറിയിരിക്കുന്നു. കര്‍ത്താവെ നീ എന്നെ കാണേണമേ." വളരെ സങ്കടം നിറഞ്ഞ ഈ പ്രാര്‍ത്ഥന കേട്ട് ഞാന്‍ ആ സഹോദരിയോട്‌ ചോദിച്ചു. എന്ത് സംഭവിച്ചു. നിങ്ങള്‍ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ? എന്‍റെ സുഹ്രത്ത് നല്ല ഒരു മനുഷ്യന്‍ ആണ് എന്ന് എനിക്കറിയാം. ആ സഹോദരി പറഞ്ഞു. എന്നെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ വിടുന്നില്ല. ദാന ധര്‍മ്മ പ്രവര്‍ത്തനം അനുവദിക്കില്ല. വിശുദ്ധ ജീവിതം അനുവദിക്കുന്നില്ല.

എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാന്‍ വളരെ അടുപ്പമുള്ള സുഹ്രത്തിനെ കണ്ടപ്പോള്‍ ചോദിച്ചു. നീ എന്താ ഇങ്ങിനെ ആയത്? ഭാര്യ ഒരു തടവുകാരി അല്ല എന്ന് ഓര്‍ക്കണം. ഉടനെ അവന്‍ പറഞ്ഞു. നീ അവളെ കാണുമ്പോള്‍ പറയണം. അവള്‍ ഒരു കന്യക സ്ത്രീ അല്ല. എന്‍റെ ഭാര്യയാകാന്‍ ദൈവം അയച്ചവള്‍ ആണ് എന്ന സത്യം മറക്കരുത്. അത് കൊണ്ട് ഒരു ഭാര്യയായി ജീവിക്കാന്‍ ശ്രമിക്കുക. അയാള്‍ തുടര്‍ന്നു. അവള്‍ക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പും പള്ളിയും കഴിഞ്ഞാണ് വീട്. കുഴപ്പമില്ല. പക്ഷെ ദൈവം തന്ന രണ്ടു കുട്ടികള്‍ ഉണ്ട്. അവരെ വളര്‍ത്താന്‍ ദൈവം വിളിച്ച അവള്‍ ഉത്തരവാദിത്വം മറക്കുന്നു, ഒളിച്ചോടുന്നു. ദാമ്പത്യ ധര്‍മ്മം നിറവേറ്റാന്‍ അവള്‍ക്കു താല്പര്യം ഇല്ല. അത് വിശുദ്ധി നഷ്ട്പെടുത്തും എന്ന് അവള്‍ കരുതുന്നു.

ജീവിതത്തില്‍, വിളിക്കപെട്ടിരിക്കുന്ന ജീവിത അന്തസ്സിന്റെ പ്രാധാന്യം മറന്നു പോയ അവസ്ഥ. ബൈബിള്‍ പറയുന്നു. " കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23) ഇന്ന് നീ ചിന്തിക്കുക. ദൈവം നിന്നെ വിളിച്ചിരിക്കുന്നത് എന്തിനു വേണ്ടിയാണ്.

പ്രിയമുള്ളവരേ നിയമം അനുശാസിക്കുന്നത് വിളിക്കൊത്ത ജീവിതമാണ്‌.ബൈബിള്‍ പറയുന്നു. "അതു കൊണ്ട് സഹോദരരെ , ഏതു അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടോത്ത് നില്നില്ക്കുവിന്‍. ( 1കോറിന്തോസ് 7:24) നിങ്ങള്‍ ഒരു വൈദികന്‍ ആണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ആ ജീവിതം നയിക്കുക. നിങ്ങള്‍ ഒരു കന്യക സ്ത്രീ ആണെങ്കില്‍ അതിനു അനുയോജ്യമായി ജീവിക്കുക. നിങ്ങള്‍ ഒരു വിവാഹ ജീവിതത്തില്‍ ആണെങ്കില്‍ നിങ്ങള്‍ ആ വിളിക്ക് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ വിളിയെ മറന്ന് നിങ്ങള്‍ പോകുകയാണെങ്കില്‍ കര്‍ത്താവു നിങ്ങളെ വിളിക്കുന്നത്‌ വെള്ളയടിച്ച കുഴിമാടങ്ങളെ എന്നാണ്. നിങ്ങളുടെ കപടത ദൈവം അറിയുന്നു.

സന്യസ്ഥ ജീവിതം ഒരു വിളിയാണ്. അവരുടെ ജീവിതം വിവാഹിതര്‍ നയിക്കേണ്ടതില്ല. പരസ്പരം താങ്ങും തണലും ആകെണ്ടവര്‍ ആണ് വിവാഹിതര്‍. എന്നാല്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെ ഒരു വിശുദ്ധ ജീവിതം നയിക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പോകുന്ന ജീവിതങ്ങളും, സഭയെ മറന്ന്. സമ്പത്തിനു പുറകെ പരക്കം പാഞ്ഞുള്ള സന്യസ്ഥ ജീവിതങ്ങളും കപടമാണ്. വിളിക്കപെട്ടവര്‍ ആ അവസ്ഥ മറന്നു ജീവിച്ചാല്‍ അത് വലിയ പാപമാണ്.

പ്രാര്‍ത്ഥന.

കര്‍ത്താവെ, നീ ഞങ്ങള്‍ക്കായി തിരഞ്ഞെടുത്ത ജീവിത അന്തസ്സിലെ എല്ലാ ഉത്തരവാദിത്വം നിറവേറ്റി ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍

No comments:

Post a Comment