Tuesday, 25 February 2014

സൗന്ദര്യം

"യേശു കൈ നീട്ടി അവനെ തൊട്ടു കൊണ്ടു പറഞ്ഞു: എനിക്കു മനസുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ! തല്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. (ലൂക്കാ : 5-13)"

മനുഷ്യ ശരീരം സുന്ദരമാണ്. എന്നാല്‍ സൗന്ദര്യം ഒരിക്കലും അതിന്‍റെ ആകാരത്തില്‍ അല്ല ദൈവം രൂപ കല്പന ചെയ്തിരിക്കുന്നത്, അത് ഹൃദയത്തില്‍ ഉള്ള നന്മയില്‍ അധിഷ്ടിതമാണ്. കഴിഞ്ഞ ദിവസം വ്യത്യസ്തമായ കഴിവുകള്‍ ഉള്ള കുട്ടികളോടപ്പം ഞാന്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു. ആ ഭവനത്തില്‍ സന്തോഷത്തിന്റെ അലകടല്‍ ഒരുക്കി എല്ലാ മക്കളുടെയും ബന്ധുക്കള്‍ കടന്നു വന്നിരുന്നു. അതില്‍ ഒരു കുഞ്ഞിന്‍റെ ബന്ധു, വളരെ കാര്യമായി വന്നു ഞങ്ങളോട് സംസാരിച്ച്, സ്ഥാപനത്തിന് ഒരു നല്ല തുക സംഭാവന നല്‍കി മടങ്ങി പോയി. എന്നാല്‍ മാനസികമായും ശാരീരികമായും വെല്ലു വിളി നേരിടുന്ന ആ കുഞ്ഞിനോടപ്പം ഒരു നിമിഷം പോലും അവര്‍ ചിലവിട്ടില്ല. എന്തോ വെറുപ്പോടെയോ ഭയതോടെയോ ആ കുഞ്ഞിനെ നോക്കി കൊണ്ട് അവര്‍ മടങ്ങി.

ക്രിസ്തുമസ്സിന്റെ ഒരുക്ക കാലത്ത് നമ്മുടെ പരിശുദ്ധ പിതാവ് കാണിച്ച ഒരു മാത്രക നാം ഓര്‍ക്കണം. പിതാവിന്റെ സ്നേഹം അനുഭവിച്ച ആ മനുഷ്യന്‍ പറയുന്നത് ഇങ്ങിനെയാണ്. ഹൃദയം ശരീരത്തെ വിട്ടുപിരിയുന്നതു പോലെ തോന്നി: മാര്‍പാപ്പയുടെ ആശ്ലേഷത്തെക്കുറിച്ച് വിനിഷ്യോ റിവ
സാധാരണക്കാര്‍ നോക്കാന്‍ പോലും മടിക്കും വിധം ശരീരത്തിന്റെ രൂപം നഷ്ടപ്പെട്ടു പോയിരുന്നു വിനിഷ്യോ റിവയ്ക്ക്. എന്നാല്‍, ഈ അമ്പത്തിമൂന്നുകാരനെ കരവലയത്തില്‍ ഒതുക്കി നിര്‍ത്താന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് മാര്‍പാപ്പാ നല്‍കിയ ഈ സ്‌നേഹചുംബനം പിന്നീട് ലോകമാധ്യമങ്ങളില്‍ ദിവസങ്ങളോളം ഒന്നാം സ്ഥാനംപിടിച്ചു.

ന്യൂറോഫൈബ്രമറ്റോസിസ് എന്ന ജനിതകരോഗമാണ് റിവയുടെ ഈ രൂപത്തിനു കാരണം. തല മുതല്‍ കാല്‍പാദം വരെ വിവിധതരം ട്യൂമറുകള്‍ വളരുകയാണ്. അാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്നതാണ് ഈ രോഗം. ജനിക്കുമ്പോള്‍തന്നെ ഏതാണ്ട് 50 ശതമാനം ഇതു പ്രകടമാവും പിന്നീടാണ് ഇതിന്റെ മറ്റു വളര്‍ച്ചകള്‍. ഈ രോഗം രണ്ടുതരമുണ്ട്. ഇതു പകരുന്ന രോഗമല്ല. ആദ്യത്തെതരം ചെറിയ മുഴകള്‍ പോലെ ശരീരമാസകലം രൂപാന്തരം പ്രാപിക്കുക. രണ്ടാമത്തെ ടൈപ്പ് മനുഷ്യശരീരം ആനയുടെ വലിപ്പമായി രൂപപ്പെടുക. ഇത് കൂടുതല്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു. രോഗികളെ അടുത്തു കാണാന്‍ അള്‍ത്താരയില്‍നിന്ന് ഇറങ്ങിവന്നതായിരുന്നു അദ്ദേഹം. എന്നെ കണ്ടപാടേ കെട്ടിപ്പിടിക്കുകയായിരുന്നു, ഒരു വാക്കുപോലും ഉച്ചരിക്കാതെ- റിവയ്ക്ക് ആ സന്ദര്‍ഭം വിവരിക്കാന്‍ വാക്കുകള്‍ പോലും തികയുന്നില്ല.

എന്തു കൊണ്ടാണ് പരിശുദ്ധ പിതാവ് ആ കര്‍മ്മം ചെയ്തത്? കാരണം ക്രിസ്തു രോഗികളെ സ്നേഹിച്ചിരുന്നു. ക്രിസ്തു കുഷ്ഠ രോഗിയെ തൊട്ടാണ് സുഖപെടുതിയത്. ഒരു വാക്കിനാല്‍ സുഖ പെടുത്തുന്ന കര്‍ത്താവു എന്ത് കൊണ്ടാണ് തൊട്ടു സുഖപെടുത്തിയത്? ഞാന്‍ വിശ്വസിക്കുന്നു അത് സ്നേഹം പ്രകടിപ്പിക്കാന്‍ ആയിരുന്നു. അത് മനുഷ്യന്‍ ഏതു രോഗ അവസ്ഥയില്‍ ആയാലും ബഹുമാനിക്കപെടണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആയിരുന്നു. ആ സമൂഹത്തില്‍ കുഷ്ഠ രോഗിയെ കല്ലെറിഞ്ഞു ഓടിക്കുമായിരുന്നു. ആ കാലഘട്ടത്തില്‍ ക്രിസ്തു അവരെ അടുത്തേക്ക് വിളിച്ചു കൂടെ നിര്‍ത്തി.


ക്രിസ്തുമസ്, നമ്മുക്കും ആഘോഷിക്കാം. സമൂഹം വലിച്ചെറിഞ്ഞ രോഗികളോട് ഒപ്പം ചേര്‍ന്ന് ഒരു ദിവസം നമുക്ക് ചിലവിടാം. ആരുമില്ലാത്തപ്പോള്‍ നമ്മുക്ക് അവര്‍ക്ക് ഒരു അഭയം ആകാം. ഈ ക്രിസ്തുമസ്സിനു ഒരു വൃദ്ധസദനം, അല്ലെങ്കില്‍ ആകാശപറവകളുടെ കേന്ദ്രം നമ്മുക്ക് സന്ദര്‍ശിക്കാം. നമ്മുടെ മനസിലെ ക്രിസ്തു അവരുടെ ജീവിതത്തിലും ജനിക്കുവാന്‍ നമ്മുക്ക് ഇടവരുത്താം. ബൈബിളിലൂടെ ക്രിസ്തു പറയുന്നു, "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്. (മത്തായി :25:40)"

പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ഈശോയെ, ഞങ്ങളുടെ ചുറ്റുമുള്ള സഹനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുവാനും അവരുടെ വേദനകളില്‍ ആശ്വാസമായി കടന്നു ചെല്ലുവാനും ഉള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍

No comments:

Post a Comment