Tuesday, 25 February 2014

സംരക്ഷകന്‍

" കര്‍ത്താവു എന്നെ സഹായിചിരുന്നില്ലെങ്കില്‍ എന്‍റെ പ്രാണന്‍ പണ്ടേ മൂകതയുടെ ദേശത്തു എത്തുമായിരുന്നു. എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവെ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങി നിര്‍ത്തി."
(സങ്കീര്‍ത്തനങ്ങള്‍ 94:17-18)

ഒരു ആഴ്ച കാലം അഞ്ജാത വാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് അമ്മ പറഞ്ഞത്. നമ്മുടെ റോസിലി ചേച്ചി ആത്മഹത്യക്ക് ശ്രമിച്ചു. ഞാന്‍ പറഞ്ഞു. വല്ല വിറക് ഒടിക്കാന്‍ പോയപ്പോള്‍ കാല്‍ തെറ്റി കിണറില്‍ വീണതാകും. അമ്മ തുടര്‍ന്നു, പാതി രാത്രി പന്ത്രണ്ട് മണിക്കല്ലേ വിറക് ഒടിക്കാന്‍ പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ പോയതാണ്. അമ്മയുടെ അടുത്ത കൂട്ടുകാരി ആണ് റോസിലി. വലിയ പ്രാര്‍ത്ഥനാ അനുഭവം ഉള്ള ഒരു സ്ത്രീ. .അവരുടെ ഭര്‍ത്താവു തികഞ്ഞ മദ്യപാനി ആണ്, എങ്കിലും ദൈവ വിശ്വാസി. രണ്ടു മക്കളില്‍ ഒരാള്‍ മഠത്തില്‍ ചേര്‍ന്നു. മകന്‍ അപ്പന്‍റെ പാത പിന്തുടരുന്നു. ദൈവത്തോട് ഇത്രക്ക് ഭക്തിയുള്ള അവര്‍ ഒരിക്കലും അങ്ങിനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്താണ് സംഭവിച്ചത്.

റോസിലിക്ക് പറയാനുള്ളത്:- നിങ്ങള്‍ക്ക് അറിയാവുന്ന പോലെ എന്‍റെ ഭര്‍ത്താവു എനിക്ക് കുടുംബ സമാധാനം തന്നിട്ടില്ല. മകനും അപ്പന്‍റെ പാതയില്‍ തന്നെ ആണ്. ഞാന്‍ ഇന്നലെ പ്രാര്‍ത്ഥിക്കുക ആയിരുന്നു. അപ്പോള്‍ മകന്‍ ജോലി കഴിഞ്ഞു വന്നു. മീന്‍ കറിക്ക് ഉപ്പു കൂടി എന്ന് പറഞ്ഞ് അവന്‍ എന്നെ ഒരു പാട് ചീത്ത പറഞ്ഞു. പ്രാര്‍ത്ഥന മാത്രം പോര അവനെ നോക്കാന്‍ ആരുമില്ല. എന്ന് തുടങ്ങി അവന്‍ ഒരു അമ്മയെ പറയാന്‍ പാടില്ലാത്ത എല്ലാം പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. എന്‍റെ ഉള്ളില്‍ സങ്കട കടല്‍ ഇരമ്പി. രാത്രി ഏതാണ്ട് പന്ത്രണ്ടു മണി ആയികാണും. ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി. എന്‍റെ ഉള്ളില്‍ എന്തിനാണ് ജീവിക്കുന്നത് എന്ന തോന്നല്‍. വീട്ടിലെ തിരു ഹൃദയത്തിനു മുന്‍പില്‍ പ്രാര്‍ത്ഥിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വീടിനു കുറച്ചു പുറകിലായി ഒരു റബ്ബര്‍ തോട്ടമുണ്ട്. തോട്ടത്തിന്റെ ഒരു ഭാഗം കാടാണ്. ഒരു വലിയ മതില്‍ കേട്ട് ഉണ്ട്. ഒരിക്കലും ഞാന്‍ അവിടെ പോയിട്ടില്ല. ആ കാടിന്കത്ത്‌ ഒരു കിണര്‍ ഉണ്ടെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ മതില്‍ ചാടി കടന്നു. ഒരു വല്ലാത്ത ധൈര്യം. എന്നാല്‍ ഞാന്‍ കൊന്ത മുറുകെ പിടിച്ചിരുന്നു. ആരോ എന്നോട് മരിക്കാന്‍ ആവശ്യപെടുന്ന പോലെ തോന്നി. പെട്ടന്ന് എനിക്ക് അന്തോണിസ് പുണ്യവാളനെ ഓര്‍മ്മ വന്നു. ഞാന്‍ പുണ്യവാളന്‍റെ പ്രാര്‍ത്ഥന ചൊല്ലി. പിന്നെ സകല വിശുദ്ധരോടുമുള്ള ലുത്തിനിയ ചൊല്ലി. ആരോ കൈപിടിച്ച് നയിച്ചെന്ന പോലെ ഞാന്‍ കിണറിന്റെ കരയിലെത്തി. അവസാന നിമിഷങ്ങളിലെ ഈശോ മറിയം ഔസേപ്പേ എന്‍റെ ആത്മാവിന് കൂട്ടയിരിക്കന്മേ എന്ന് പ്രാര്‍ത്ഥിച്ചു. അവസാനമായി ഒരു വിശ്വാസ പ്രമാണം ചൊല്ലി ഞാന്‍ കിണറിലേക്ക് ചാടി. കിണറില്‍ കിടന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. മരണം എന്നെ വാ പിളര്‍ന്നു വിഴുങ്ങാന്‍ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. പിന്നെ എനീക്ക് ഒന്നും ഓര്‍മ്മയില്ല.

രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്:- പകല്‍ പത്തു മണിക്ക് റോസിലിയുടെ തിരോധാനം ഞങ്ങള്‍ അറിയുന്നത്. പള്ളിയില്‍ പോയി കാണും എന്ന് കരുതി തിരക്കി കണ്ടില്ല. എല്ലായിടത്തും അന്വേഷണം നടത്തി. കാണാതെ ആയപ്പോള്‍ ഏതാണ്ട് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഈ പറമ്പില്‍ നോക്കി. ഇനി വിറകൊടിക്കാന്‍ പോയി വല്ലതും പറ്റിയോ എന്ന് അറിയാന്‍ കിണറില്‍ നോക്കമെന്ന് ആരോ പറഞ്ഞു. കഷ്പെട്ടു കിണറിനു അരികില്‍ എത്തിയപ്പോള്‍ കിണറില്‍ ഒരാള്‍. ഭയന്നു പോയി. അനങ്ങുന്നില്ല. ഒരു ചെടിയില്‍ തടഞ്ഞ്, വെള്ളത്തില്‍ ശരീരം മുങ്ങി കിടക്കുകയാണ്. ഒരു നിലവിളിയോടെ ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. പുറത്തു വന്നപ്പോള്‍ മരിച്ചിട്ടില്ല. ആ കിണറില്‍ പന്ത്രണ്ടു മണിക്കൂര്‍ തണുപ്പില്‍ ഇവര്‍ ജീവിച്ചത് ദൈവം കനിഞ്ഞത് കൊണ്ട് മാത്രമാണ്.

എനിക്ക് പറയാനുള്ളത്:- നാളുകള്‍ ഒരുപാടായി എനിക്ക് റോസിലി ചേച്ചിയെ അറിയാം. ഒരു പാട് പ്രാര്‍ത്ഥിക്കുന്ന ആ സ്ത്രീയെ സാത്താന്‍ തന്‍റെ കര വലയത്തില്‍ പെടുത്തി. എന്നാല്‍ ദൈവം അവളെ സംരക്ഷിക്കുകയാണ്. തന്‍റെ മകളുടെ തകര്‍ച്ചയുടെ നിമിഷങ്ങളില്‍ അവള്‍ക്കു ദൈവം മാലാഖമാരുടെ സംരക്ഷണം ഏര്‍പ്പെടുത്തി. അവളെ മാലാഖമാര്‍ സംരക്ഷിച്ചു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിങ്ങള്ക്ക് സംരക്ഷണം ഏര്‍പെടുത്തുന്നു. തിന്മയിലേക്ക് പോകുവാന്‍ ദൈവം നിങ്ങളെ അനുവദിക്കുന്നില്ല. പ്രാര്‍ത്ഥന വലിയ ആയുധമാണ്. സാത്താന്‍ നിങ്ങളെ പ്രാര്‍ത്ഥനയുടെ നിമിഷത്തില്‍ പോലും പരീക്ഷിചെക്കാം. എന്നാല്‍ അന്തിമ വിജയം ദൈവത്തിന്റെ മാത്രമാണ്. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മാലാഖമാര്‍ നിന്നെ സംരക്ഷിക്കുന്നു.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ തകര്‍ച്ചയുടെ നിമിഷങ്ങളില്‍ പോലും പ്രാര്‍ത്ഥിക്കുന്നവരാകുവാന്‍ ഞങ്ങളെ സഹായിക്കണമേ, ആമേന്‍ .

No comments:

Post a Comment