Tuesday, 25 February 2014

ദൈവം കേള്‍ക്കാത്ത പ്രാര്‍ത്ഥന .........?

ഞാന്‍ വിളിച്ചപേക്ഷിചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്‍റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുകയില്ല. എന്തെന്നാല്‍ കൊടുങ്കാറ്റയച്ച് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്‍റെ മുറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ( ജോബ്‌ 9: 16-17)

നീതിമാനായ ജോബ്‌ സഹന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍, വേദനയാല്‍ പുളഞ്ഞു കൊണ്ട് പറയുകയാണ്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം എന്നെ സംരക്ഷിക്കുന്ന ദൈവം ഇപ്പോള്‍ എനിക്ക് സഹനം തരുന്നു. ദൈവം ക്രൂരമായി പെരുമാറുന്നു. ഉടനെ ദൈവം പറയുന്നു. ഞാന്‍ ദൈവമാണ്. " ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്ക്അറിയാമെങ്കില്‍ പറയുക." (ജോബ്‌ 37:4) പിന്നെയും ദൈവം ജോബിനെ ചോദ്യം ചെയ്യുകയാണ്. നീ പറയുന്നു. നിന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ മാറി നില്‍ക്കുന്നു, എന്നാല്‍ നിനക്ക് പ്രകൃതിയിലെ ചെറിയ കാര്യങ്ങള്‍ പോലും അറിയില്ല. അപ്പോള്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ നീ ആരാണ്?

ദൈവ പരിപാലനയെ ഒരു നിമിഷത്തേക്ക് ചോദ്യം ചെയ്ത ജോബ്‌ അവസാനം പറയുകയാണ്. ദൈവമേ നിന്നെ ചോദ്യം ചെയ്തതിനാല്‍ ഞാന്‍ എന്നെ തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്നു ഞാന്‍ പശ്ചാത്തപിക്കുന്നു. എന്നോട് നീ ക്ഷമിക്കേണമേ. ആ നിമിഷത്തില്‍ ദൈവം ജോബിനെ അനുഗ്രഹിക്കുകയാണ്. അവനു എല്ലാ നന്മകളും ദൈവം മടക്കി നല്‍കുന്നു. ജോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌ ദൈവഹിതത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യനു അവകാശം ഇല്ല എന്നതാണ്. ദൈവം എന്ത് കൊണ്ട് ഇങ്ങിനെ പ്രവര്‍ത്തിച്ചു എന്നത് മനുഷ്യനു അന്ജത്മായ കാര്യമാണ്.

നമ്മുടെ ജീവിതത്തില്‍ നാം ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കാതെ പോകുന്നത്. എന്നാല്‍ സത്യം എന്താണ്? ദൈവം നിന്‍റെ പ്രാര്‍ത്ഥനകളും വേദനകളും കാണുന്നു. എന്നാല്‍ നിന്നെ കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമാണ് നിന്‍റെ ജീവിതത്തില്‍ നിറവേറപെടെണ്ടത്. ഭൂമിയില്‍ നിനക്ക് ദൈവം ഒരു ഇടം തന്നിട്ടുണ്ട്. ഒരു ചുമതല തന്നിട്ടുണ്ട്. അത് നീ നിറവേറ്റുക. ചിലപ്പോള്‍ നമ്മുക്ക് പ്രതി സന്ധികള്‍ നേരിടും. അപ്പോള്‍ നാം ചിന്തിച്ചേക്കാം എന്ത് കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ദൈവം ദുരന്തങ്ങള്‍ മാത്രം നല്കുന്നു. എന്നാല്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ നീ മറന്നു പോകുന്നു. ഓരോ മനുഷ്യനും ഓരോ ദിവസവും, ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും ഓരോ നിമിഷവും ദൈവ പരിപാലന അനുഭവിക്കുന്നു.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തോട് പറയണം നിന്‍റെ ഹിതം എന്‍റെ ജീവിതത്തില്‍ നിറവേറണം. കുഞ്ഞുങ്ങള്‍ വിഷം വച്ചിരിക്കുന്ന പാത്രത്തിനു വേണ്ടി വാശി പിടിച്ചു കരയുമ്പോള്‍ കുഞ്ഞിനെ സ്നേഹിക്കുന്ന ആരും അത് അവര്‍ക്ക് നല്‍കില്ല. കാരണം അത് ആ കുഞ്ഞിനെ നശിപ്പിക്കും എന്ന് മുതിര്‍ന്നവര്‍ക്ക് അറിയാം. ദൈവത്തിന്‍റെ മുന്‍പില്‍ നമ്മള്‍ അറിവില്ലാത്ത പൈതങ്ങള്‍ ആണ്. അവിടുത്തെ പദ്ധതി എന്താണെന്നു നമ്മുക്ക് അറിഞ്ഞു കൂടാ. അത് നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മുക്ക് വേണ്ടി കരുതുന്ന വാത്സല്യമാണ്. ആയതു കൊണ്ട് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചില്ല എന്നോര്‍ത്ത് നിരാശപെടരുത്, തളരരുത്. ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നു. നിനക്ക് നന്മയായുള്ള ഉത്തരങ്ങള്‍ നല്‍കുന്നു.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഓരോ നിമിഷവും നീ നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ ആകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

എവിടെയാണ് എന്‍റെ ജീവിത പങ്കാളി

"ദൈവമായ കര്‍ത്താവ് അരുളി ചെയ്തു; മനുഷ്യന്‍ എകനായിരിക്കുന്നത് നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും. ( ഉത്പത്തി 2:18)"

വിവാഹം സ്വര്‍ഗത്തില്‍ ആണ് നടക്കുന്നത്. മനുഷ്യന്‍ ഏകാനയിരിക്കുന്നത് നന്നല്ല എന്നു തിരിച്ചറിഞ്ഞ് ദൈവം അവനു ഇണയായി, തുണയായി ഒരു ജീവിത പങ്കാളിയെ നല്‍കുന്നു. എന്നാല്‍ ദൈവം തരുന്ന ജീവിത പങ്കാളി ആരാണെന്നു അറിയുവാന്‍ നാം ദൈവത്തിന്‍റെ സമയത്തിനും തീരുമാനത്തിനുമായി കാത്തിരിക്കണം. ഒരു പാട് പേര്‍ സങ്കടപ്പെട്ടു പറയാറുണ്ട്. ഈ വിവാഹം നടക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇതും മുടങ്ങി പോവുകയാണ്. എന്‍റെ മകള്‍ക്ക് എന്തോ ദോഷമുണ്ട്. അല്ലെങ്കില്‍ മകനെ ആര്‍ക്കും ഇഷ്ടപെടുന്നില്ല.

ബൈബിളില്‍ സാമുവേല്‍ ദാവിദിനെ രാജാവായി അഭിഷേകം ചെയ്യുന്ന സംഭവം വിവരിക്കുന്നു. സാമുവേല്‍ ദാവിദിന്‍റെ സഹോദരരെ കാണുമ്പോള്‍ കരുതുന്നു, ഇവനാണ് ദൈവം തിരഞ്ഞെടുത്ത രാജാവ്‌. എന്നാല്‍ ദൈവം പറയുന്നു. അല്ല, ഇവനല്ല, മറ്റൊരാളാണ് തിരഞ്ഞെടുക്ക്പെട്ടത്. സാമുവേലിനെ ആദരിക്കുവാന്‍ സദ്യ തയ്യാറാക്കി കാത്തിരിക്കുന്ന ജെസ്സെയോടു സാമുവേല്‍ ചോദിക്കുകയാണ്. എന്‍റെ മുന്‍പില്‍ നീ കൊണ്ട് വന്ന മക്കള്‍ അല്ലാതെ നിനക്ക് മറ്റു മക്കള്‍ ഉണ്ടോ? കാരണം സാമുവേല്‍ കണ്ട ഇസ്രായേലിന്‍റെ രാജാവാകാന്‍ യോഗ്യര്‍ ആണെന്ന് കരുതിയവര്‍ അതിനു യോഗ്യര്‍ അല്ല എന്ന് ദൈവം അവനോടു പറയുന്നു.

നമ്മുടെ ജീവിതത്തിലും ഇത് സംഭവിക്കാറുണ്ട്. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അത് എനിക്കുവേണ്ടി തിര്ഞ്ഞെടുക്കപെട്ടവള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ദൈവം പറയുന്നു. അവള്‍ നിനക്ക് ഉള്ളവള്‍ അല്ല. അവന്‍ നിനക്ക് വേണ്ടി ഉള്ള വന്‍ അല്ല. ദൈവം തിരഞ്ഞെടുത്ത ആള്‍ വന്നിട്ടില്ല. തോബിത്തിന്റെ പുസ്തകത്തില്‍ ഒരു വിവാഹത്തെ പറ്റി പറയുന്നു. ദൈവം തിരഞ്ഞെടുത്ത പെണ്‍കുട്ടിക്ക് കുറവുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ ദൈവ ദൂതന്‍ പറയുകയാണ്. നിനക്കായി ദൈവം തിരഞ്ഞെടുതവളെ സ്വീകരിക്കുക. കുറവുകള്‍ ദൈവം നികത്തും.

നിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളിയെ ദൈവം തിരഞ്ഞെടുത്തതു ആണോ എന്ന് എങ്ങിനെ അറിയാം. ഒന്ന് നിന്‍റെ മാതാ പിതാക്കള്‍ അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കും. രണ്ടു ദൈവം നിന്നോട് അടയാളങ്ങള്‍ വഴി അരുള്‍ ചെയ്യും. ഇവള്‍ നിനക്ക് ഇണയാകുന്നു. അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കുവാന്‍ നീ ഭയപെടേണ്ട കാര്യമില്ല. കാരണം അവരുടെ കുറവുകളെ ദൈവം നികത്തും.

വിവാഹ ആലോചനകളില്‍ ചതി പാടില്ല. തോബിയാസിനെ വിളിച്ച് അമ്മായിയപ്പന്‍ പറയുകയാണ്. എന്‍റെ മകള്‍ക്ക് കുറവുകള്‍ ഉണ്ട്. നീ അറിയുക. ആ കുറവുകളെ നിനക്ക് അംഗീകരിക്കാന്‍ സാധിക്കുമോ? അതിനു തോബിയാസിനു മറുപടി നല്‍കുന്നത് ദൈവ ദൂതന്‍ ആണ്. ദൂതന്‍ പറയുന്നു. നീ അവളെ സ്വീകരിക്കുക. എല്ലാം ശുഭമായി ഭവിക്കും. വിവാഹം ആലോചിക്കുമ്പോള്‍ കുറവുകളെ മറച്ചു വയ്ക്കരുത്. നന്മകള്‍ മാത്രം പറഞ്ഞുകൊണ്ട് കുറവുകളെ മറച്ചു വച്ച് നേടുന്ന ദാമ്പത്യം ഒരിക്കലും നന്മയല്ല. അത് ദൈവ തിരുമുന്‍പില്‍ കരുണ അര്‍ഹിക്കുന്നുമില്ല.

പ്രാര്‍ത്ഥന

തോബിയാസിനു സാറയെ വധുവായി നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ യുവതി യുവാക്കള്‍ക്ക് അവര്‍ക്കായി അങ്ങ് നിശ്ചയിച്ചിരിക്കുന്ന ജീവിത പങ്കാളികളെ കണ്ടെത്തുവാനും അവരോടൊത്ത് ദൈവ ഹിതമനുസരിച്ച്‌ നന്നായി ജീവിക്കുവാനും ഉള്ള കൃപ നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

പ്രാര്‍ത്ഥന നഷ്ടപെടുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍

"ഞാന്‍ നിങ്ങളോട് പറയുന്നു: ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നു കിട്ടും. ( ലൂക്കാ 11:9)"

ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹ ഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം മനുഷ്യനെ അറിയുന്നു. അവനെ സ്പര്‍ശിക്കുന്നു. ചിലപ്പോഴെങ്കിലും നാം പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകാറുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നു, നീ രഹസ്യമായി നിന്‍റെ മുറിയുടെ വാതിലുകള്‍ബന്ധിച്ച് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ സമയത്ത് നാം ദൈവത്തോട് ഒന്ന് ചേര്‍ന്ന് നില്‍ക്കണം. അവിടുത്തെ സ്വരം നാം കേള്‍ക്കണം. പ്രാര്‍ത്ഥന ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിഫലമാണ്. വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാത്ത സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കാന്‍ പര്യാപത്മല്ല.

എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്. ദാന ധര്‍മ്മിയായ ഒരു രാജാവുണ്ടായിരുന്നു. സങ്കടങ്ങള്‍ ആയി ചെല്ലുന്നവരുടെ എല്ലാ ദുഖങ്ങളും രാജാവ്‌ പരിഹരിച്ചു. ആളുകള്‍ ദൂര ദേശത്ത് നിന്ന് രാജാവിനെ പറ്റി അറിഞ്ഞു വരാന്‍ തുടങ്ങി. ദൂര ദേശത്ത് നിന്ന് വരുന്ന ആളുകളെ കൊട്ടാരത്തില്‍ എത്തിക്കുവാന്‍ ഒരു മനുഷ്യന്‍ വലിയ സഹായം ചെയ്തു. രാജാവില്‍ നിന്ന് ഒരുപാടു ധനം സ്വീകരിച്ച് മടങ്ങി വരുന്ന ആളുകള്‍ നന്ദി പറഞ്ഞു കൊണ്ട് ഈ മനുഷ്യനു എന്തെങ്കിലും നല്‍കും. ഈ മനുഷ്യന്‍റെ ജീവിതം വലിയ ദാര്യദ്രയ്തില്‍ ആയിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഈ മനുഷ്യന്‍ കൊട്ടാരത്തില്‍ പോയില്ല.

കൊട്ടാരത്തിലേക്ക് പോകുന്ന ആളുകള്‍ ഈ മനുഷ്യനെ പറ്റി നല്ലത് പറഞ്ഞത് കേട്ട് സ്വയം പുകഴ്ത്തി അയാള്‍ അവിടെ തന്നെ നിന്നു. അയാളുടെ ദാരദ്ര്യം വര്‍ദ്ധിച്ചു വന്നു. ഒരിക്കല്‍ രാജാവ്‌ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു. ഈ മനുഷ്യനെ കണ്ട് രാജാവിന്‌ അലിവു തോന്നി. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ രാജാവ്‌ ചോദിച്ചു. നിങ്ങള്‍ക്ക് കൊട്ടാരം അറിയാമായിരുന്നു. എന്നെ അറിയാമായിരുന്നു. അനേകര്‍ എന്നില്‍ നിന്നും നിങ്ങള്‍ വഴി നന്മകള്‍ സ്വീകരിച്ചു. എന്നിട്ടും എന്ത് കൊണ്ടാണ് താങ്കള്‍ എന്‍റെ കൊട്ടാരത്തിലേക്ക് വരാതെ ഇരുന്നത്. ഉടനെ ഈ മനുഷ്യന്‍ പറയുകയാണ്. പ്രഭോ, എന്‍റെ കണ്ണുകള്‍ അന്ധമായി പോയി. അങ്ങയുടെ അരികില്‍ വരുന്നവര്‍ തരുന്ന ചില്ലറ തുട്ടുകള്‍ സ്വീകരിച്ച് ഞാന്‍ ജീവിച്ച് ശീലിച്ചു പോയി. എന്നാല്‍ എല്ലാ സമ്പത്തും അങ്ങയുടെ ദാനമാണെന്നു എല്ലാവരോടും പറയുമ്പോള്‍ എനിക്ക് അങ്ങയുടെ മുന്‍പില്‍ വരുവാന്‍ എളിമ ഇല്ലായിരുന്നു.

ജീവിതം കൊണ്ട് ഒരുപാടു നന്മകള്‍ ചെയ്യുന്ന മനുഷ്യര്‍ ഉണ്ട്. ജീവിതം പ്രാര്‍ത്ഥന എന്ന് അവകാശ പെടുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഫേസ് ബുക്കില്‍ വചനം പറഞ്ഞുകൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാതെ പോയാല്‍ വചനം കേട്ടവര്‍ പ്രാര്‍ത്ഥിക്കും. അനുഗ്രഹിക്കപെടും.എന്നാല്‍ വചനം പറഞ്ഞവരുടെ ജീവിതത്തില്‍ ചിലപ്പോള്‍ അനുഗ്രഹങ്ങള്‍ കുറവായി പോകും. നമ്മള്‍ സുവിശേഷം പറയുന്നു. സഭയ്ക്ക് വേണ്ടി ഓടി നടക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. പ്രാര്‍ത്ഥനയില്‍ വളരാതെ നിങ്ങള്‍ വിശ്വാസം പങ്കു വയ്ക്കുമ്പോള്‍ ഒരു വഴി ചൂണ്ടിയെ പോലെ നിങ്ങള്‍ അനേകരെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ഓര്‍ക്കുക ഒരിക്കലും വഴി ചൂണ്ടി ലക്ഷ്യത്തില്‍ എത്താറില്ല. അത് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ് ചെയ്യുക.

മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സ്വയം പ്രാര്‍ത്ഥിക്കാന്‍ നാം മറന്നു പോകരുത്. വിശ്വാസം കൂട്ടുവാന്‍ ഓടി നടക്കുന്ന പലരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ് അവരുടെ പ്രാര്‍ത്ഥനാ ജീവിതം നഷ്ടപെടുന്നു എന്നത്. പ്രാര്‍ത്ഥനാ ജീവിതം നഷ്ട്പെട്ടാല്‍ നാം ചൂണ്ടുന്ന വഴിയിലൂടെ എല്ലാവരും പോകും. നാം ഒരു വഴി ചൂണ്ടിയെ പോലെ സ്വര്‍ഗത്തിലേക്കുള്ള വഴിയുടെ അരികില്‍ നില്‍ക്കും. ദൈവം ബൈബിളിലൂടെ പറയുന്നു. "വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നത്.എന്നിട്ടും നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനു എന്‍റെ അടുത്തേക്ക് വരുവാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.(യോഹന്നാന്‍ 5:39-40)"

പ്രാര്‍ത്ഥന

ശിഷ്യരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം നഷ്ടപെടുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുമ്പോള്‍ നീ ഇടപെടണമേ. ശക്തമായ പ്രാര്‍ത്ഥന ചൈതന്യത്തില്‍ നീ ഞങ്ങളെ വളര്‍ത്തി കൊണ്ട് വരേണമേ,ആമേന്‍

തകര്‍ച്ചയിലേക്ക് നയിക്കുന്ന ചതിക്കുഴികള്‍

" എന്റെ ദൈവം കനിഞ്ഞ്‌ എന്നെ സന്ദര്‍ശിക്കും; എന്‍റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും."( സങ്കീര്‍ത്തനങ്ങള്‍ 59:10)

നാളുകള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ ഭവനത്തിലേക്ക് വിളിക്കുമ്പോള്‍ എന്‍റെ അമ്മ സങ്കടപെട്ടു കൊണ്ട് എന്നോട് പറഞ്ഞു. കുഞ്ഞേ വീട്ടില്‍ ആകെ പ്രശ്നമാണ്. നിന്‍റെ അപ്പനും ഞാനും വല്ലാത്ത സങ്കടത്തിലാണ്. ഞാന്‍ അകെ അസ്വസ്തത പെട്ടു. കാരണം, ഞങ്ങളുടെ ഭവനം ശാന്തമായ ഒരു ഇടമായിരുന്നു. ഇപ്പോള്‍ അവിടെ ഉള്ളത് എന്‍റെ ഒരു സഹോദരനും കുടുംബവും അപ്പനും അമ്മയും ആണ്. ഞാന്‍ ഓര്‍ത്തു, എന്താണ് എന്‍റെ കുടുംബത്തില്‍ സംഭവിച്ചത്. അമ്മ വേദനയോടെ തുടര്‍ന്നു. നിന്‍റെ ചേട്ടന്‍ ഇപ്പോള്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നില്ല. പകരം ഇരിഞ്ഞാലക്കുട ഒരു പ്രാര്‍ത്ഥനയ്ക്ക് പോകുന്നു. അവനെ നമുക്ക് നഷ്ടപെട്ടു പോകുമെന്ന് ഞാന്‍ ഭയക്കുന്നു.

ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ നാട്ടിലെ ഒരു സുഹ്രത്തിനെ വിളിച്ചു. നല്ല ഒരു മനുഷ്യനായ അയാള്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ സഹോദരന്‍ ഈ നാട്ടില്‍ വലിയ തിന്മകള്‍ ചെയ്യുന്നു. അവന്‍റെ പ്രബോധനങ്ങള്‍ മൂലം കുടുംബങ്ങള്‍ തകര്‍ച്ചയിലാണ്. നിങ്ങള്‍ എന്താണ് ഇതില്‍ ഒന്നും ചെയാതെ ഇരിക്കുന്നത്. അന്ന് വൈകുന്നേരം ഞാന്‍ സഹോദരനെ ഫോണില്‍ വിളിച്ചു. ഞാന്‍ പറഞ്ഞു. സഹോദരാ പിതാക്കന്മാരുടെ സഭയെ മറന്ന്, സത്യ സഭയെ മറന്ന് നീ എന്ത് കൊണ്ടാണ് ഒരു ഗ്രൂപ്പില്‍ അംഗമാകുന്നത്. എന്‍റെ സഹോദരന്‍ ഒരു വലിയ പ്രാര്‍ത്ഥനാ ചൈതന്യമുള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ആദ്യം വചനങ്ങളും അത്ഭുതങ്ങളും പറഞ്ഞു. കുറച്ചു കഴിഞ്ഞു അദേഹം പറഞ്ഞു. എനിക്ക് ഒരു ബിസിനസ് തുടങ്ങുവാന്‍ അവര്‍ പണം തരും.

ഞങ്ങള്‍ ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നു. ആയതിനാല്‍ ഈ പണത്തിനു പലിശ കൊടുക്കണ്ട ആവശ്യമില്ല. പിന്നീട് വരുമാനം ആകുമ്പോള്‍ ദശാംശം കൊടുത്താല്‍ മതി. യഥാര്‍ത്ഥത്തില്‍ അവന്‍ പണം എന്ന മോഹത്താല്‍ പിടിക്കപെട്ടു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ലൗകിക സമ്പത്തിനു വേണ്ടി വചനത്തെ ദുരുപയോഗം ചെയ്തു കൊണ്ട് ദൈവ രാജ്യത്തില്‍ നിന്നും അകന്നു പോകുവാന്‍ തക്കവണ്ണം അവനെ സാത്താന്‍ അന്ധനാക്കി മാറ്റി. ബൈബിള്‍ പഠനങ്ങള്‍ വളച്ചൊടിച്ച് അവര്‍ ആളുകളെ ആകര്‍ഷിച്ചു.

എനിക്കറിയാം ഈ ഗ്രൂപ്പ്‌ എത്രയോ കുടുംബങ്ങളെ ശിഥിലമാക്കി. എന്നാല്‍ കര്‍ത്താവിന്‍റെ ദാസരെ അവിടുന്ന് കരുണാ പൂര്‍വ്വം കടാക്ഷിക്കുന്നു. കര്‍ത്താവു ഈ ഗ്രൂപിനെ ചിതറിച്ചു. എത്രയോ കുടുംബങ്ങളുടെ കണ്ണ് നീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനക്ക് ദൈവം ഉത്തരം നല്‍കി. ഇരിഞ്ഞാലക്കുട ബിഷപ്പ് പറയുന്നു. ഇത് പ്രാര്‍ത്ഥനയുടെ ഫലമാണ്‌. സഹോദരരെ ഇരിഞ്ഞാലക്കുട ഗ്രൂപ്പിന്റെ തകര്‍ച്ച ദൈവം മനുഷ്യന്റെ പ്രാര്‍ത്ഥനക്ക് എപ്രകാരം ആണ് ഉത്തരം നല്‍കുക എന്നതിന്റെ ഉത്തമമായ ഉദാഹരണം ആണ്. കര്‍ത്താവില്‍ നിന്ന് അല്ലാതെ ഉടലെടുത്ത ഒരു വിശ്വാസ പ്രമാണത്തെ എതിരിടുവാന്‍ ദൈവമക്കള്‍ ജപമാലയിലും പ്രാര്‍ത്ഥനയിലും ആശ്രയിച്ചപ്പോള്‍ ആ ഗ്രൂപ്പില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങി.

നമ്മുടെ ജീവിതത്തില്‍ ഇന്ന് നീറുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം. നമ്മുക്ക് നേരിടാന്‍ ആകാത്ത വിധത്തില്‍ അത് വളര്‍ന്നു കാണും. നാം പ്രാര്‍ത്ഥിക്കുക. ജെറീക്കോ നഗരത്തെ കീഴ്‌ പെടുത്തുവാന്‍ ഇസ്രയേല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതം പ്രവര്‍ത്തിച്ച കര്‍ത്താവ് നിങ്ങളുടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ തകര്‍ക്കും. നിങ്ങള്‍ ദൈവത്തിന്‍റെ സമയത്തിനായി കാത്തിരുന്നു പ്രാര്‍ത്ഥിക്കണം. ദൈവം ഇടപെട്ടാല്‍ മാത്രമേ സാത്താന്റെ ബന്ധനം മൂലം കടന്നു വരുന്ന പ്രശനങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടുവാന്‍ സാധിക്കുക. സങ്കീര്‍ത്തകനോട് ചേര്‍ന്ന് നമ്മുക്കും പറയാം." എന്‍റെ ബലാവനയവനെ,ഞാന്‍ അങ്ങേക്ക് സ്തുതികളാലപിക്കും;ദൈവമേ,അങ്ങാണ് എന്‍റെ ദുര്‍ഗ്ഗം, എന്നോട് കാരുണ്യം കാണിക്കുന്ന ദൈവം "(സങ്കീര്‍ത്തനങ്ങള്‍ 59:17)

പ്രാര്‍ത്ഥന

പിശാചു ബാധിതനു ബന്ധനങ്ങളെ തകര്‍ത്ത് മോചനം നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ തകര്‍ച്ചകള്‍ കൊണ്ട് വരുന്ന സര്‍വ ബന്ധനങ്ങളെയും അങ്ങയുടെ കാല്‍ കീഴില്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ ശക്തിയാല്‍ ഈ ബന്ധനങ്ങളെ തകര്‍ക്കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ആമേന്‍

കലഹം

നിരന്തരം പീഡിപ്പിക്കപെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതു പോലെ എല്ലായ്പ്പോഴും ദൈവ നാമം വിളിച്ചു ശപഥം ചെയ്യുന്നവന്‍ പാപത്തില്‍ നിന്നു സ്വതന്ത്രനായിരിക്കുകയില്ല.(പ്രഭാഷകന്‍ 23:10)

ദൈവ കല്പനകളില്‍ പ്രധാന പെട്ട ഒരു കല്പനയാണ് ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്ന ഒരു വലിയ തിന്മയാണ് ദൈവ നാമത്തില്‍ ശപിക്കുക എന്നത്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും കോടതികളില്‍ സാക്ഷി മൊഴി പറയുമ്പോഴും മനുഷ്യന്‍ പറയാറുള്ള ഒരു വാക്യമാണ് ദൈവം സാക്ഷിയായി ഞാന്‍ സത്യം ബോധിപ്പിച്ചു കൊള്ളാം. ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അവന്‍ കള്ളം പറയില്ല എന്ന വിശ്വാസമാണ് ഇതിനു അടിസ്ഥാനം. ദൈവ നാമത്തില്‍ നാം ഒരുവനെ അനുഗ്രഹിക്കുമ്പോള്‍ അവനു അത് അനുഗ്രഹം ആയി മാറുന്നു.

ഞങ്ങളുടെ നാട്ടില്‍ ഒരു റോസാ ചേടത്തി ഉണ്ട്. എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ രാവിലെ തന്നെ റോസാ ചേടത്തിയുടെ ശാപ വാക്കുകള്‍ കേള്‍ക്കാം. രാവിലെ തന്നെ ചേടത്തിയുടെ വാക്കുകള്‍ അനുസരിക്കാത്ത മക്കളെ,ഭര്‍ത്താവിനെ എല്ലാവരെയും ഈ റോസാ ചേടത്തി ദൈവനാമത്തില്‍ ശപിക്കുകയാണ്. ഒരു പക്ഷെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഈ റോസാ ചേടത്തിമാര്‍ എന്നും ശാപ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍,ആധുനിക വനിതകള്‍ മെഴുകുതിരി കത്തിച്ചു വച്ച് പുണ്യവാളനോട് പ്രാര്‍ത്ഥിക്കുകയാണ്. എന്‍റെ ജീവിതത്തില്‍ എന്നെ തകര്‍ത്തവരെ നീ നശിപ്പിക്കേണം. എന്നാല്‍ ബൈബിളില്‍ പറയുന്നു. നീ ദൈവനാമത്തില്‍ ശപിക്കരുത്. നിന്നെ ശപിക്കുന്നവരെ നീ അനുഗ്രഹിക്കണം. "നിങ്ങളെ പീഡിപ്പിക്കുന്നവരേ അനുഗ്രഹിക്കുവിന്‍ ;അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. (റോമാ 12:14)"

ബൈബിള്‍ പഠിപ്പിക്കുന്നത്‌ സ്നേഹമാണ്. ശത്രുവിനെ പോലും സ്നേഹം കൊണ്ട് തിരുത്തുവാന്‍ പഠിപ്പിച്ച ഗുരുനാഥന്‍ ആണ് ക്രിസ്തു. ക്രിസ്തുവിന്റെ സ്നേഹം നമ്മെ പഠിപ്പിക്കുന്നതു നമ്മെ കൊല്ലുവാന്‍ വരുന്നവരോട് പോലും മരണ സമയത്ത് നാം സ്നേഹ പൂര്‍വ്വം പെരുമാറാന്‍ പഠിക്കണം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്. എന്ത് കൊണ്ടാണ് നാം ക്രിസ്തുവിനെ മറന്നു ദൈവ നാമത്തില്‍ ശപിക്കുന്നത്‌. സ്നേഹത്തിന്‍റെ ഭാഷയാണ് സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നത്. നിങ്ങള്‍ ശപിക്കുമ്പോള്‍ നിങ്ങളുടെ തകര്‍ച്ച തന്നെ ആണ് സംഭവിക്കുന്നത്.

ഇന്ന് നാം ചിന്തിക്കണം. എന്‍റെ വേദനകളില്‍ ഞാന്‍ ശപിക്കാരുണ്ടോ? എന്‍റെ തകര്‍ച്ചകളില്‍ ശത്രുവിന്റെ പതനത്തിനായി ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ നമ്മള്‍ ഓര്‍ക്കുക നമ്മുടെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകും. വേദനകള്‍ സംഭവിക്കും. ആയതിനാല്‍ നാം ഓര്‍ക്കുക. നമ്മെ ശപിക്കുന്നവരെ നാം അനുഗ്രഹിക്കണം. ആ അനുഗ്രഹം ദൈവം നമുക്ക് അനുഗ്രഹം ആക്കി മാറ്റും.

പ്രാര്‍ത്ഥന

കുരിശില്‍ കിടന്നു മരണ വേദനയാല്‍ പിടയുമ്പോള്‍ ശത്രുവിന് വേണ്ടി പ്രാര്‍ത്ഥിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളുടെ തകര്‍ച്ച ആഗ്രഹിച്ച് ശത്രുക്കള്‍ കടന്നു വരുമ്പോള്‍ അവരെ അനുഗ്രഹിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കൃപ അങ്ങ് ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

ദൈവികജ്ഞാനം

"തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവ ചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയാന്‍ അവന്‍ വിസമ്മതിച്ചു.(ജ്ഞാനം 15:11)"

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും അനിവാര്യം ആയ ഒരു ഘടകമാണ് ദൈവത്തെ അറിഞ്ഞു അവിടുത്തെ ഹിതം അനുസരിച്ച് ജീവിക്കുക. ഭൂമിയില്‍ ആദ്യം സംഭവിച്ച ഒരു പാപം എന്നു പറയുന്നത് ആദാമിന്റെ പാപം ആണ്. ദൈവം നല്‍കിയ കല്പന മനുഷ്യന്‍ ലംഗിക്കുന്നു. ദൈവത്തിന്‍റെ ഹിതത്തിനു എതിരായി അവന്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ തിന്മ കടന്നു വരുന്നു. തകര്‍ച്ച ഉണ്ടാകുന്നു. മനുഷ്യ ജീവിതം ശപിക്കപെട്ടതാകുന്നു

ഒരു 19 കാരിയുടെ കഥ ലോകം ചൂടോടെ ചര്‍ച്ചചെയ്യുകയാണ്‌. പത്തൊമ്പതു വയസ്സിനിടെ 22 കൊലപാതകങ്ങള്‍ നടത്തിയ അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ മിരാന്‍ഡ എന്ന സുന്ദരി ലോകത്തിന്‌ അത്ഭുതമാണ്‌. മിരാന്‍ഡയോട്‌ പോലീസ്‌ വിശദീകരണം ചോദിച്ചപ്പോള്‍ എണ്ണി തിട്ടപ്പെടുത്താന്‍ വയ്യാത്തതിനാല്‍ നിര്‍ത്തി എന്നായിരുന്നു മറുപടി. ട്രോയ്‌ ലാഫെരേര എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ മിറാന്‍ഡയെയും പുതിയ ഭര്‍ത്താവിനെയും അറസ്റ്റ്‌ ചെയ്‌തത്‌. ആ കേസുമായി ബന്ധപ്പെട്ട്‌ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തായത്‌. കൊലപാതകം എന്നത്‌ തന്റെ അഭിവേശമാണെന്നുള്ള മിരാന്‍ഡയുടെ വാക്കുകള്‍ കേട്ട്‌ പോലീസുകാര്‍ ശരിക്കും ഞെട്ടിപ്പോയി.

അമേരിക്ക ഒരു വികസിത രാജ്യമാണ്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുവാനും അവരെ വളര്‍ത്തുവാനും വേണ്ടി കോടികള്‍ ചിലവഴിക്കുന്ന ആ രാജ്യത്തു ഇന്ന് മതത്തിനു വലിയ പ്രാധാന്യം ഇല്ല. നമ്മുടെ കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കണം. അവര്‍ക്ക് നാം വിദ്യാഭ്യാസം നല്‍കുന്നു. സൗകര്യങ്ങള്‍ എല്ലാം ഉറപ്പുവരുത്തുന്നു. എന്നാല്‍ ദൈവത്തെ പറ്റിയുള്ള അറിവ് നാം അവര്‍ക്ക് നല്‍കുന്നുണ്ടോ? കുഞ്ഞുങ്ങളില്‍ സഹോദര സ്നേഹവും കരുണയും ഉണ്ടാകുന്നതിനു വേണ്ടി നമ്മുക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അതോ അവര്‍ക്ക് ഭൗതികമായ സമ്പത്തും സുഖങ്ങളും മാത്രമാണോ നാം ഉറപ്പു വരുത്തുന്നത്.

ലോകം മാറുകയാണ്. എന്നാല്‍ ദൈവത്തെ പറ്റി, ക്രിസ്തുവിനെ പറ്റിയുള്ള അറിവ് കുഞ്ഞുങ്ങള്‍ക്ക്‌ നാം നല്‍കണം. മാറുന്ന ലോകത്തില്‍ മാറ്റത്തിനൊപ്പം ഒഴുകുന്നവര്‍ ആകാതെ നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ഹിതം അറിഞ്ഞ് നന്മയുടെ പക്ഷം ചേര്‍ന്ന് സഞ്ചരിക്കുന്നവര്‍ ആയിത്തീരണം. നമ്മുടെ കുഞ്ഞുങ്ങള്‍ നന്മയില്‍ വളരുമ്പോള്‍ ഒരു നന്മയുള്ള സമൂഹം രൂപപെടും. ഇല്ലെങ്കില്‍ ഇന്ന് അമേരിക്കയില്‍ സംഭവിച്ചത് നാളെ നമ്മുടെ നാട്ടില്‍ സംഭവിക്കും. നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മാക്കളെ ദൈവം നമ്മെ എല്പിച്ചതാണ്. ദൈവത്തിനെ പറ്റിയുള്ള പരമമായ അറിവ് ആ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുവാന്‍ നമ്മുക്ക് കഴിയുന്നില്ല എങ്കില്‍ നാളെ ദൈവം നമ്മോടു കണക്കു ചോദിക്കും എന്ന് മറക്കാതെ ഇരിക്കുക.

പ്രാര്‍ത്ഥന

മണ്ണില്‍ നിന്നും മനുഷ്യനെ മെനഞ്ഞെടുത്ത കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞുങ്ങളെ നിന്‍റെ പാതയില്‍ വളര്‍ത്തി കൊണ്ടുവരുവാനും, നിന്നെ കുറിച്ചുള്ള പരമമായ അറിവ് തേടുവാന്‍ അവരെ പ്രേരിപ്പിക്കുവാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

പ്രവാസി

മകന്‍ പറഞ്ഞു: പിതാവേ,സ്വര്‍ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു.നിന്‍റെ പുത്രന്‍ എന്നു വിളിക്കപെടാന്‍ഞാന്‍ ഇനി യോഗ്യനല്ല. (ലൂക്കാ 15:21)

ഒരുപാടു ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഉള്ള തിരിച്ചു വരവ് ഒരു വലിയ അനുഭവം ആണ്. ജീവിതത്തില്‍ ചിലപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ്‌ പ്രവാസിയായി ജീവിക്കുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും ഒരു സ്വപ്നം ഉണ്ട്. നാട്, നാട്ടിലേക്കുള്ള തിരിച്ചു വരവ്. കാരണം പ്രവാസ ലോകം നല്‍കാത്ത ഒരു സ്നേഹത്തിന്റെ കഥ നാട്ടില്‍ ഉണ്ട്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരുപാടു സ്നേഹ ബന്ധങ്ങളുണ്ട്. തല്‍കാലത്തേക്ക് പൊട്ടിച്ച് പോന്നെങ്കിലും പിടിവിടാതെ പിന്തുടരുന്ന ബന്ധങ്ങള്‍ ഉണ്ട്.

ഒരിക്കല്‍ സൗദിയില്‍ ഉള്ള ഒരു സഹോദരി പങ്കു വച്ചു. ഓരോ പ്രാവശ്യവും ഭവനത്തില്‍ പോയി വരുമ്പോള്‍ ചങ്കു പറിക്കുന്ന വേദനയോടെയാണ് തിരികെ വരുന്നത്. കഷ്ടപെട്ടു, ജീവിതം മടുത്തു എന്ന് തോന്നുന്ന രാത്രികളില്‍ ഞാന്‍ എന്‍റെ നാടിനെ പറ്റി, വീടിനെ പറ്റി ഓര്‍ത്തു പോകും. എന്‍റെ അപ്പന്റെയും അമ്മയുടെയും ഓര്‍മ്മ എന്നിലേക്ക്‌ ഒരു പച്ച തുരുത്തായി കടന്നു വരും. വല്ലാത്ത ഒരു ആശ്വാസം ആണ് എനിക്ക് ലഭിക്കുക. ഭൂമിയില്‍ നന്മകള്‍ക്ക് വേണ്ടി മനുഷ്യന്‍ പ്രവാസിയാകുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ പ്രവാസി ആകുന്നത്‌ തിന്മകള്‍ക്കു വേണ്ടിയാണ്.

ബൈബിളില്‍ പ്രവാസത്തില്‍ ആയി പോയ ഒരു മനുഷ്യന്റെ കഥ ക്രിസ്തു പറയുന്നു. ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോളാണ് ക്രിസ്തയ്നി പ്രവാസത്തില്‍ ആകുന്നത്‌. ക്രിസ്തു നമ്മുടെ കൂടെ എല്ലാ നിമിഷവും ഉണ്ട്. എന്നാല്‍ ക്രിസ്തുവില്‍ നിന്ന് അകന്നു പോയ മനുഷ്യന്‍ സ്വര്‍ഗത്തില്‍ നഷ്ടപെട്ടു പോയ ഒരു അംഗമാണ്.അവന്‍ പ്രവാസിയാണ്. സ്വര്‍ഗത്തിന്‍റെ നന്മകള്‍ നഷ്ടപ്പെട്ടപ്പോള്‍ അവന്‍റെ ജീവിതത്തില്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു. വേദനകള്‍ ഉണ്ടാകുന്നു. ആത്മാവില്‍ ഒരു വരള്‍ച്ച അനുഭവപെടാന്‍ തുടങ്ങുന്നു.

ധൂര്‍ത്ത പുത്രന്‍റെ കഥ പറഞ്ഞു കൊണ്ട് ക്രിസ്തു പിതാവായ ദൈവത്തിന്‍റെ കാത്തിരിപ്പിനെ പറ്റി പറയുകയാണ്. ഈ ധൂര്‍ത്ത പുത്രന്‍ പിതാവിനെ തള്ളി പറഞ്ഞു, എല്ലാം വിട്ടെറിഞ്ഞ്‌ . പോയവനാണ്. എന്നാല്‍ തിരികെ വരുമ്പോള്‍ പിതാവ് അവനെ സ്വീകരിക്കുന്നു. എല്ലാം മറന്നു പിതാവ് അവനെ സ്വീകരിക്കുവാന്‍ ഒരു കാരണം ഉണ്ട്. അത് അവന്‍റെ ഏറ്റു പറച്ചില്‍ ആണ്. അവന്‍ പിതാവിനോട് പറയുകയാണ്. ഞാന്‍ നിന്‍റെ പുത്രനെന്നു വിളിക്കപെടാനുള്ള യോഗ്യത നഷ്ടപെടുത്തി. കരുണ കാണിക്കണം. എന്നാല്‍ പിതാവ് അവനു വലിയ സ്വീകരണം നല്‍കുന്നു.

ധൂര്‍ത്ത പുത്രന്‍റെ ഉപമ ഒരു ആഹ്വാനമാണ്. പാപത്തില്‍ നിന്ന് മടങ്ങി വരുവാനുള്ള ആഹ്വാനം. ദൈവത്തില്‍ അകലെ ആണ് നാം എങ്കില്‍ തിരികെ എത്തുമ്പോള്‍ ക്രിസ്തു നിന്നെ സ്വീകരിക്കും എന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു. നമ്മുക്ക് ക്രിസ്തുവിലേക്ക് മടങ്ങാം. ലോകത്തിന്‍റെ ബന്ധനങ്ങളില്‍ നാം കുടുങ്ങി പോയെങ്കില്‍ മാപ്പ് പറഞ്ഞു അവന്‍റെ സന്നിധിയില്‍ അണയാം.

പ്രാര്‍ത്ഥന

സ്നേഹ സ്വരൂപനായ കര്‍ത്താവെ, ലോക സുഖങ്ങള്‍ക്ക് അടിപെട്ട് ഞങ്ങള്‍ ഒരുപാടു പാപം ചെയ്തു പോകുന്നു. എങ്കിലും. ജീവിതത്തിലെ തകര്‍ച്ചകളിലും ആത്മീയ വരള്‍ച്ചകളിലും ഞങ്ങള്‍ അങ്ങയെ ഓര്‍ക്കാറുണ്ട്. അങ്ങയോട് ഒത്തു ആയിരുന്നപ്പോള്‍ ഉണ്ടായ സന്തോഷത്തിലേക്ക് തിരികെ വരുവാന്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ കരുത്തു ലഭിക്കുന്നില്ല. പിതാവായ ദൈവമേ, ഞങ്ങളുടെ തെറ്റുകള്‍ മനസിലാക്കി, ഞങ്ങള്‍ അങ്ങയില്‍ നിന്നും അകന്നു പോയിട്ടുണ്ടെങ്കില്‍ അങ്ങിലേക്ക് മടങ്ങി വരുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

വേദപാഠം

"യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍ത്തന്നെ ജ്ഞാനത്തിനു വേണ്ടി ഞാന്‍ ഹൃദയം തുറന്നു പ്രാര്‍ത്ഥിച്ചു. ( പ്രഭാഷകന്‍ 51:13)"

കേരളത്തിലെ ഒരു ആദിവാസി കോളനിയിലെ ജല ദൗര്‍ലഭ്യം വലിയ പ്രശനം ആയിരുന്നു. വൈദ്യുതി വകുപ്പിന്‍റെ പവര്‍ ഹൗസിനോട് ചേര്‍ന്ന് ആണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. പ്രശ്നത്തിനു ഒരു പരിഹാരം വൈദുതി വകുപ്പ് നിര്‍ദേശിച്ചു. ഒരു മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ്‌ ചെയ്യുക. പദ്ധതി ആരംഭിച്ചു. വീണ്ടും പ്രശ്നം ആയി. ആദിവാസികള്‍ വെള്ളം ഉപയോഗിക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ആ സമൂഹം പറഞ്ഞു. ഞങള്‍ക്ക് നല്ല വെള്ളം തരിക. നിങ്ങള്‍ നിങ്ങളുടെ ആവശ്യം നടക്കാന്‍ വേണ്ടി ചതച്ച് വൈദ്യുതി എടുത്ത വെള്ളം ഞങ്ങള്‍ക്ക് ആവശ്യം ഇല്ല.

അറിവ് ആയുധമാണ്. ദൈവത്തെ കുറിച്ചുള്ള അറിവാണ് പരമമായ അറിവ്. സത്യാദൈവത്തെ പറ്റിയുള്ള അറിവ് ഇല്ലാത്തതിനാല്‍ ജീവന്‍റെ ജലത്തെ മനുഷ്യന്‍ നിഷേധിക്കുന്നു. ലോകത്തില്‍ ഇന്ന് ആധുനിക തലമുറ സമാധാനം തേടി അലയുകയാണ്. ശാന്തി ഇല്ലാത്ത രാത്രികള്‍. സ്വസ്ഥത നഷ്ടപെട്ട പ്രഭാതങ്ങള്‍. ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപെടുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ചോദിക്കുന്നത് എനിക്ക് സമാധാനം എവിടെ കിട്ടും. ദൈവത്തില്‍ അശ്രിയിക്കുക എന്ന് ഉത്തരം പറഞ്ഞാല്‍ ആ കുഞ്ഞുങ്ങള്‍ പറയും. ഞങ്ങള്‍ക്ക് ദൈവത്തെ വേണ്ട. ദൈവം ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രാര്‍ഥനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്താണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥനഎന്താണ് എന്ന് അറിയില്ല. ഇന്നു നാം ചിന്തിക്കണം കുഞ്ഞുങ്ങള്‍ക്ക്‌ ദൈവത്തെ പറ്റിയുള്ള ജ്ഞാനം നാം പകരുന്നുണ്ടോ? ഒരിക്കല്‍ ഒരു വൈദികന്‍ സങ്കടത്തോടെ പറഞ്ഞു. ബൈബിള്‍ വായിച്ചിട്ട് വരാന്‍ വേദ പാട ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ വൈകുന്നേരം മുറിയില്‍ ഇരിക്കാന്‍ വയ്യാത്ത രീതിയില്‍ ഫോണ്‍ കാള്‍ വരും. കാരണം കുട്ടികളുടെ മാതാ പിതാക്കള്‍ പറയുന്നത് കുട്ടികള്‍ക്ക് ബൈബിള്‍ വായിക്കുവാന്‍ സമയമില്ല. അവര്‍ പഠിക്കുകയാണ്. എന്താണ് അവര്‍ പഠിക്കുന്നത്. ലോകത്തിന്‍റെ അറിവുകള്‍ എന്നാല്‍ അത് അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ സഹായിക്കുന്നില്ല.

കേരളത്തിലെ പത്രങ്ങള്‍ ആഘോഷിക്കാറുള്ള ഒരു വാര്‍ത്ത‍ ആണ്. അമ്മയും അപ്പനുംഎല്ലാം ഉപെഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍. ഈ മക്കളെല്ലാം വലിയ പഠിപ്പുള്ളവര്‍ ആണ്. എന്നാല്‍ ദൈവത്തെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഇല്ലാതെ ആയി പോയി. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ദൈവം ആരെന്നു നാം പറഞ്ഞു കൊടുക്കാറുണ്ടോ? നമ്മുടെ വൈകുന്നേരങ്ങളില്‍ നാം വൈദികരെയും സഭയെയുംകുറ്റം പറയുവാന്‍ ആണോ സമയം കണ്ടെത്തുന്നത്. നിങ്ങളുടെ മക്കളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിട്ടുണ്ടോ? പ്രതിസന്ധികളില്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിപ്പിച്ചുവോ, ചിന്തിക്കുക.

ആധുനിക തലമുറ വഴി തെറ്റി എന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ധാര്‍മ്മികത നഷ്ടപെട്ടു എന്നും പറഞ്ഞു ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങള്‍ ദൈവത്തെ പറ്റിയുള്ള ബോധം നല്‍കിയോ? ദൈവ ഭയം ഇല്ലാത്ത ഒരു തലമുറക്ക്‌ ഒരിക്കലും ധാര്‍മ്മികത ഉണ്ടാകില്ല എന്ന് നിങ്ങള്‍ തിരിചറിയാതെ പോകരുത്. ജീവ ജലത്തിന്റെ അരുവിയായ ദൈവത്തെ ഉപേഷിച്ച് ജലം നല്കാന്‍ കഴിയാത്ത പൊട്ടക്കിണറ്റില്‍ വെള്ളം തേടി പോകാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രചോദനം ആകുന്നത്‌ അവരുടെ അറിവില്ലായ്മ ആണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങള്‍ ദൈവത്തെ കുറിച്ചുള്ള അറിവ് നല്‍കുക. അവരെ ദൈവം കാത്തുകൊള്ളും.ബൈബിള്‍ പറയുന്നു. " കര്‍ത്താവിന്‍റെ നിയമങ്ങളെ പറ്റി ചിന്തിക്കുക;അവിടുത്തെ പ്രമാണങ്ങളെ പറ്റി സദാ ധ്യാനിക്കുക. അവിടുന്ന് തന്നെയാണ്‌ നിനക്കു ഉള്‍കാഴ്ച നല്കുന്നത്;നിന്‍റെ ജ്ഞാന തൃഷ്ണ അവിടുന്ന് ശമിപ്പിക്കും. (പ്രഭാഷകന്‍ 6:37)

പ്രാര്‍ത്ഥന

ജ്ഞാനത്തിന്റെ ഉറവിടമായ കര്‍ത്താവെ, നിന്നെ കുറിച്ചുള്ള ജ്ഞാനത്താല്‍ ഞങ്ങളെ നിറയ്ക്കണം എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു, ആമേന്‍

പലായനം


അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി;ഹേറോദേസിന്‍റെ മരണം വരെ അവിടെ വസിച്ചു. ( മത്തായി 2 :14)

ക്രിസ്തു ജനിച്ച രാത്രിയില്‍ തിരുകുടുംബം പലായനം ചെയ്യുകയാണ്. കര്‍ത്താവിന്‍റെ ദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷമായി ജോസഫിനോട് അവശ്യപെടുകയാണ്. നിങ്ങള്‍ ആയിരിക്കുന്ന സ്ഥലം വിട്ടു പോവുക. ബൈബിള്‍ പരിശോധിച്ചാല്‍ നമ്മുക്ക് കാണാന്‍ കഴിയും, അബ്രഹത്തോടും മോശയോടും ദൈവം ആവശ്യപെടുന്നത് ഇതു തന്നെ ആണ്. നിന്‍റെ ദേശം വിട്ടു നീ പാലയാനം ചെയ്യുക. കാരണം നിന്‍റെ ദേശത്ത് നിനക്ക് നന്മയല്ലാത്ത പലതുമുണ്ട്.

ക്രിസ്തിയ ജീവിതം ഒരു യാത്രയാണ്. സ്വര്‍ഗ്ഗം തേടിയുള്ള ഭൂമിയില്‍ നിന്നും ഉള്ള യാത്ര. ഒരിക്കല്‍ ഒരു സഹോദരി എന്നോട് പറഞ്ഞു. എനിക്ക് രണ്ടു മുഖമുള്ളവരെ വെറുപ്പാണ്. ഞാന്‍ പറഞ്ഞു. സഹോദരി എനിക്ക് രണ്ടു മുഖങ്ങളുണ്ട്. ഒന്ന് പാപിയായ എന്‍റെ മുഖം. എന്‍റെ പാപം അല്ലാതെ എനിക്ക് സ്വന്തം ആയി ഒന്നുമില്ല. പിന്നെ രണ്ടാമത്തെ മുഖം. ഇടയനെ തേടി യാത്രയാകുന്ന എന്‍റെ മുഖം. ഞാന്‍ ഇടയ സന്നിധിയില്‍ എത്തി കഴിയുമ്പോള്‍ എനിക്ക് ഒരു മുഖമാണ്. അത് ക്രിസ്തുവിന്‍റെ മുഖമാണ്. ഞാന്‍ ഒരു യാത്രയിലാണ്. എന്‍റെ മുഖം മാറ്റി ക്രിസ്തുവിന്റെ മുഖം എന്നെ നോക്കുന്നവര്‍ എന്നില്‍ കാണുന്നതിനുള്ള യാത്ര. ഈ യാത്ര ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആകേണ്ട അവസ്ഥയിലേക്ക് ഉള്ളതാണ്. അത് എന്നില്‍ ഉള്ള ദുഷ്ടതയില്‍ നിന്ന് എന്നില്‍ ഉണ്ടാകേണ്ട നന്മയിലേക്ക് ഞാന്‍ നടത്തുന്ന പ്രയാണമാണ്.

ജീവിതത്തിലെ പ്രിയമുള്ള കാര്യങ്ങള്‍ ഉപേഷിച്ചുള്ള യാത്ര ഒരു സുഖമുള്ള കാര്യമല്ല. പ്രവാസികള്‍ക്ക് അറിയാം അതിന്‍റെ വിഷമതകള്‍. ചിലപ്പോള്‍ നാം ആയിരിക്കുന്ന തിന്മകള്‍ നമ്മുക്ക് പ്രിയപെട്ടതാണ്. എന്നാല്‍ ദൈവം ആഹ്വാനം ചെയ്യുന്നു. നീ എല്ലാ പാപങ്ങളും ഉപേക്ഷിച്ചു പോകണം. നീ ആയിരിക്കുന്ന തിന്മ നിറഞ്ഞ ജീവിതം നിനക്ക് നന്മ വരുത്തില്ല. നിന്‍റെ ഉള്ളില്‍ ജനിച്ച ക്രിസ്തു കൊല്ലപെട്ടെക്കാം. നിന്‍റെ ജീവിതത്തെ ഈ ക്രിസ്തുമസ്സ് ദിനങ്ങളില്‍ നിന്‍റെ ഉള്ളില്‍ ഉള്ള ക്രിസ്തുവിന്റെ സാന്ന്യധയ്തില്‍ നീ പരിശോധിക്കുക. തിന്മകള്‍ നിറഞ്ഞ അവസ്ഥ ഉണ്ടെങ്കില്‍ യാത്ര തുടങ്ങുക. നന്മ നിറഞ്ഞ സ്വര്‍ഗ്ഗം തേടിയുള്ള ഒരു യാത്ര.

ക്രിസ്തുമസ്സ് ഒരു പാലായനത്തിന്‍റെ ഓര്‍മ്മ നിങ്ങള്ക്ക് നല്‍കുന്നു. ക്രിസ്തുമസ്സില്‍ പ്രാര്‍ത്ഥിച്ചു, ഒരുക്കം വഴി നിന്നില്‍, ജനിച്ച ക്രിസ്തു കൊല്ലപെടാതെ നീ സൂക്ഷിക്കണം. ക്രിസ്തു ജനിച്ച, നമ്മുടെ നിര്‍മ്മലമല്ലാത്ത ഹൃദയങ്ങളില്‍ നിന്ന് അവന്‍ സുരക്ഷിതന്‍ ആകുന്ന നന്മയുള്ള ഹൃദയത്തില്ലേക്ക് നമ്മുക്ക് യാത്ര തിരിക്കാം. നമ്മുക്ക് അറിയാം വാഗ്ദത്ത ഭൂമി തേടിയിറങ്ങിയ ഇസ്രേയേല്‍ ഒരുപാടു ദുരിതങ്ങള്‍ നേരിട്ടു, എന്നാല്‍ ദൈവം കൂടെ ഉണ്ടായിരുന്നു. അബ്രഹാം പ്രതിസന്ധികള്‍ കണ്ടു. എന്നാല്‍ ദൈവം അവനു വേണ്ടി അത് തരണം ചെയ്തു. നീ ഇന്ന് പാലായനം ചെയ്യണം. നീ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്ക് യാത്ര തുടങ്ങുക. ദൈവം നിന്നെ നയിക്കും.

പ്രാര്‍ത്ഥന.

അബ്രാഹത്തെയും, മോശയെയും,ഇസ്രയേല്‍ ജനത്തെയും നയിച്ച കര്‍ത്താവെ, ഞങ്ങള്‍ ആയിരിക്കുന്ന അടിമത്തങ്ങളില്‍ നിന്നും നിന്‍റെ വാഗ്ദത്ത ഭൂമിയിലേക്ക്‌ ഞങ്ങളെ നയിക്കേണം എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

ശുദ്ധികലശം

അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. ( ലൂക്കാ 2:16)

ലോക രക്ഷകന്‍ ഭൂമിയില്‍ ജനിച്ചപ്പോള്‍ ആദ്യ സന്ദര്‍ശകരായ ഇടയന്മാര്‍ കണ്ട കാഴ്ചയെ പറ്റി ബൈബിള്‍ പറയുന്ന വചനം എന്നെ ചെറുപ്പത്തില്‍ ഒരുപാടു ആശ്ചര്യപെടുത്തുമായിരുന്നു. ഭൂമിയുടെ രക്ഷകന്‍ ജനിച്ചത്‌ ഒരു കാലിതൊഴുത്തിനോട് ചേര്‍ന്ന പുല്‍തൊട്ടിയില്‍ ആകാന്‍ കാരണം എന്താണ്? ഞാന്‍ ജനിച്ചത്‌ ഒരു കര്‍ഷക കുടുംബത്തില്‍ ആണ്. എന്‍റെ വീടിനോട് ചേര്‍ന്ന് ഒരു കാലി തൊഴുത്ത് ഉണ്ട്. അതില്‍ ഒരു ഭാഗം പശുവിനു പുല്ല് നല്‍കുവാന്‍ ക്രമീകരിച്ചിരിക്കുന്നു. എപ്പോഴും അതില്‍ വയ്ക്കോല്‍ ഉള്ളതിനാല്‍ ഒരു ചെറിയ മെത്ത പോലെ ഒരു ഭാഗം കിടക്കും. പലപ്പോഴും വീട്ടിലെ കോഴി അവിടെ മുട്ടയിടും.

കോഴി മുട്ട എടുക്കുവാന്‍ ഞാന്‍ ചെല്ലുമ്പോള്‍ കാണാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചാണകം കിടക്കുന്ന തൊഴുത്തില്‍ നിന്ന് ചിലപ്പോള്‍ഒരു ദുര്‍ഗന്ധവും, കൊതുകും കടന്നു വരുന്നു. തികച്ചും വൃത്തി ഹീനമായ സ്ഥലം. കാണുവാന്‍ ഒരു ഭംഗിയും ഇല്ലാത്ത തറ. പശു, തൊഴുത്തില്‍ ഉണ്ടെങ്കില്‍ പിന്നെയും അസ്വസ്ഥത, എന്‍റെ കുഞ്ഞു മനസു ചിന്തിക്കുമായിരുന്നു. എല്ലാം സ്വന്തമായി ഉള്ള തമ്പുരാന്‍ എന്തു കൊണ്ടാണ് ഈ കാലി തൊഴുത്തില്‍ ജനിക്കുവാന്‍ തീരുമാനിച്ചത്? ഈശോയ്ക്കു ഒരു നല്ല സ്ഥലത്ത് ജനിച്ചു കൂടായിരുന്നോ? ഇത്രയും വൃത്തി കെട്ട ഒരു സ്ഥലത്ത് ജനിക്കുവാന്‍ ഉള്ള കാരണം എന്താണ്?

ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ആ കാലി തൊഴുത്ത് കര്‍ത്താവിന്‍റെ ജനന ശേഷം ഒരു അനുഗ്രഹീത സ്ഥലമായി. മാലഖമാര്‍, ആട്ടിടയന്മാര്‍, ജ്ഞാനികള്‍ എല്ലാവരും, ഭൂമിയിലെ ഈ വൃത്തി കെട്ട സ്ഥലത്തേക്ക് എത്തി ചേരുകയാണ്. അതിനു കാരണം ഒന്ന് മാത്രമാണ്. അവിടെ ക്രിസ്തു ജനിച്ചിരിക്കുന്നു.ആ കാലി തൊഴുത്തില്‍ ദുര്‍ഗന്ധം ഉണ്ടായിരുന്ന സ്ഥലത്ത് ജ്ഞാനികള്‍ സുഗന്ധ ധ്ര്യവ്യങ്ങള്‍ പുക്യ്ക്കുന്നു. പ്രകാശം തൂകാന്‍ നഷത്രം. ആകെ ഉത്സവം. കാലിതൊഴുത്ത് രാജധിരാജന്റെ ജനനത്താല്‍ ഒരു കൊട്ടാരം ആയി മാറിയിരിക്കുന്നു.

എന്‍റെ ചിന്തകള്‍ വളരാന്‍ തുടങ്ങി. തമ്പുരാന്‍ ഒരു കാര്യം എനിക്ക് പറഞ്ഞു തന്നു. ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, ആ കാലി തൊഴുത്ത് എന്‍റെ ഹൃദയം ആണ്. ഒരുപാടു തിന്മകള്‍ നിറഞ്ഞ ഒരു സ്ഥലം. എന്നാല്‍ അവിടെ ക്രിസ്തു ജനിക്കണം. എന്‍റെ ഹൃദയം സകല തിന്മകള്‍ നിറഞ്ഞ സ്ഥലമാണ്. എന്നാല്‍ ക്രിസ്തുവിനു ജനിക്കാന്‍ ഈ ഭൂമിയില്‍ അവന്‍ തേടുന്ന സ്ഥലം എന്‍റെ ഹൃദയം തന്നെ ആണ്. അവിടുത്തേക്ക്‌ അറിയാം ഈ ഹൃദയം തിന്മകള്‍ നിറഞ്ഞ ഒന്നാണ്. എന്നാല്‍ ക്രിസ്തു ജനിക്കുന്നതോടെ ഈ ഹൃദയം ഒരു വിശുദ്ധ സ്ഥലമാകും. നമുക്ക് ഒരുങ്ങാം, ഈ ക്രിസ്തുമസ്സിനു നമ്മുടെ ഹൃദയത്തില്‍ ക്രിസ്തു ജനിക്കട്ടെ. നമ്മുടെ ഹൃദയം ആകുന്ന കാലിതൊഴുത്ത് അവന്‍ വിശുദ്ധീകരിക്കും.

പ്രാര്‍ത്ഥന

കാലി തൊഴുത്തില്‍ ജനിച്ച കര്‍ത്താവെ, എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തിലേക്ക്‌ അങ്ങയെ ഞാന്‍ സ്വാഗതം ചെയുന്നു. ഒരുപാടു അഴുക്കുകള്‍ നിറഞ്ഞ ഇടമാണ് എന്‍റെ ഹൃദയം. എങ്കിലും നിന്‍റെ ജനനത്തോടെ എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തും വിശുദ്ധീകരിക്കപെടുമല്ലോ, നാഥാ നീ എന്‍റെ ഹൃദയത്തില്‍ ജനിക്കേണമേ, ആമേന്‍

പാദുവയിലെ വിശുദ്ധ അന്തോണിസ്

പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിസ് പുണ്യവാളന്റെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് വിശുദ്ധന്‍ ബാല്യകാലത്ത്‌ അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു .

ദൈവവിളിയുടെഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. രക്തസാക്ഷിയാകാൻ ആഗ്രഹിച്ചുകൊണ്ട് ഫെർണാഡോ ഫ്രാൻസിസ്ക്കൻ സന്യാസസഭയിൽ ചേർന്നു പട്ടത്വം സ്വീകരിച്ച് അല്പകാലം കഴിഞ്ഞപ്പോൾ കോയിംബ്രായിൽ അഞ്ചു ഫ്രാൻസിസ്കൻ സന്ന്യാസിമാരുടെ രക്തസാക്ഷിത്വം ഇദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു.

വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു വിശുദ്ധ അന്തോണീസ് .വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .
പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് പുണ്യവാളന്‍അറിയപ്പെടുന്നത് .1230 കാലത്താണ് വിശുദ്ധന്‍ പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു .

1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ആത്മീയ മൂല്യങ്ങൾ പരിഗണിച്ചു 1946 ജനുവരി 16-ന് പോപിയൂസ് VII വിശുദ്ധ അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിക്കുകയും "തിരുസഭ പണ്ഡിതൻ" എന്ന് വിശേഷിപ്പികുകയും ചെയ്തു . ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു

പ്രാര്‍ത്ഥന
ജീവിതം ദൈവത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച്‌, കഠിനമായ സന്യാസ വൃതങ്ങള്‍ തെറ്റാതെ അനുഷ്ഠിച്ചു, ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ച്‌, ദൈവ സന്നിധിയില്‍ വിശുദ്ധനായി മാറിയ വിശുദ്ധ അന്തോണീസേ ,ഞങ്ങളുടെ ജീവിതത്തിലും ദൈവത്തിനെ അനുഭവിക്കാനുള്ള ആഗ്രഹം കൊണ്ടുള്ള ത്യാഗങ്ങള്‍ ഉണ്ടാകുവാന്‍ ദൈവ കുമാരനോടു അപേക്ഷിക്കണമേ ആമേന്‍

ഒരു നല്ല വാക്ക്

മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു; മധുര ഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. ( പ്രഭാഷകന്‍ 6:5)

" My husband's a fighter! Love this man to pieces and so thankful we are together" എന്‍റെ പ്രിയ സുഹ്രത്തായ ഒരു ഇംഗ്ലീഷ് വനിത ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വരികള്‍ ആണ്. യുവതിയായ അവരുടെ ഭര്‍ത്താവു കാന്‍സര്‍ രോഗത്തിന്‍റെ പിടിയിലാണ്. കീമോ തെറാപ്പിയുടെ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഭര്‍ത്താവിനെ പറ്റി സ്നേഹ പൂര്‍വ്വം ഭാര്യ ലോകത്തോട്‌ പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ ഈ മനുഷ്യനെ സ്നേഹിക്കുന്നു എന്ന് അവള്‍ ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ ആ മനുഷ്യന്‍റെ ഉള്ളില്‍ ഒരുപാടു സന്തോഷം ഉണ്ടാകുന്നുണ്ട്.

ഞങ്ങള്‍ ഒന്നായിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്‍റെ ഭര്‍ത്താവ് ഒരു യോദ്ധാവ് ആണ്. അവന്‍റെ രോഗത്തിനോട് അവന്‍ പൊരുതുമ്പോള്‍ ഞാന്‍ അവനെ ഒരുപാടു സ്നേഹിക്കുന്നു എന്ന് ഈ ഭാര്യ ലോകത്തോട്‌ പറയുമ്പോള്‍ എന്‍റെ ഭാര്യയെ പറ്റി, എന്‍റെ ഭര്‍ത്താവിനെ പറ്റി ഞാന്‍ എന്താണ് ഈ ലോകത്തോട് പറയുന്നത് എന്ന് ചിന്തിക്കണം. ക്രിസ്തുമസ്സ് നോയമ്പില്‍ ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം ഔസേപ്പ് പിതാവിനെ കണ്ടു മുട്ടുന്നു. മറിയത്തെ സ്വീകരിക്കുന്നതിനു മുന്‍പ് അവള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞു അസ്വസ്ഥതപെടുന്നു. എന്നാല്‍ മറിയത്തെ അപമാനിക്കാന്‍ വിശുദ്ധ ഔസേപ്പ് പിതാവ് ആഗ്രഹിക്കുന്നില്ല.

ഭാര്യയായി തീര്‍ന്നിട്ടില്ല എങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയോട് ഭാര്യയോട്‌ എന്ന പോലെ ഉള്ള മര്യാദ വിശുദ്ധ ഔസേപ്പ് പിതാവ് കാണിക്കുന്നു. ജീവിത പങ്കാളിയെ ബഹുമാനിക്കേണ്ടത് എങ്ങിനെ എന്നുള്ള ചോദ്യത്തിന് ബൈബിള്‍ നല്‍കുന്ന വലിയ ഉത്തരമാണ് തിരുകുടുംബം. തിരുകുടുംബത്തില്‍ ഔസേപ്പ് പിതാവ് മറിയത്തെ ബഹുമാനിച്ചു. സ്നേഹിച്ചു സംരക്ഷിച്ചു. അത് പോലെ തന്നെ പരിശുദ്ധ കന്യക മറിയം കുടുംബത്തോട് ചേര്‍ന്ന് നിന്നു. കാലി തൊഴുത്തില്‍ പ്രസവിച്ചപ്പോഴും, ജീവിത പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും മറിയവും ഔസേപ്പ് പിതാവും ഒന്നിച്ചു നിന്നു.

നാം ചിന്തിക്കണം. നമ്മുടെ ജീവിതത്തില്‍ പങ്കാളിക്ക് കുറവുകള്‍ ഉണ്ട്. നാം എന്താണ് ചെയ്യുക. മിക്കവാറും പങ്കാളിയുടെ കുറവ് ആളുകളോട് പറഞ്ഞു അവരെ അപമാനിക്കും. ഓ എന്‍റെ ഭര്‍ത്താവു ഇങ്ങിനെയാണ് എന്ന് പറഞ്ഞു കരയുന്ന എത്രയോ സഹോദരിമാര്‍ ഉണ്ട്. എന്നാല്‍ ബൈബിള്‍ പറയുന്നു. ദൈവം ആഗ്രഹിക്കുന്നു പങ്കാളിക്ക് അര്‍ഹമായ ബഹുമാനം നാം കൊടുക്കണം.
ബൈബിള്‍ പറയുന്നു. നിന്ദനം ശീലിച്ചവന്‍ ജീവിത കാലത്ത് ഒരിക്കലും പക്വത നേടുകയില്ല. ( പ്രഭാഷകന്‍ 23:15) ജീവിത പങ്കാളിയെ നിന്ദിക്കുന്നവര്‍ ഒരിക്കലും അവരുടെ ബഹുമാനമോ സ്നേഹമോ നേടുകയില്ല. ആയതിനാല്‍ നമ്മുക്ക് ജീവിത പങ്കാളിയുടെ നന്മകള്‍ കാണുന്നവര്‍ ആയിതീരാം.ഈ നോയമ്പ് കാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. ഞാന്‍ ഇന്ന് മുതല്‍ ജീവിത പങ്കാളിയുടെ ഒരു നന്മ കാണുന്ന വ്യക്തിയാകും. അവനെ അല്ലെങ്കില്‍ അവളെ ഞാന്‍ കണ്ടെത്തിയ നന്മ ഞാന്‍ അറിയിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അനുഗ്രഹം കടന്നു വരും. ദൈവം നിങ്ങളുടെ ദാമ്പത്യത്തെ സമര്‍ഥമായി അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, അനുദിനം നിന്‍റെ സന്നിധിയില്‍ ഞാന്‍ അണയുമ്പോള്‍ എന്‍റെ മാതാപിതാക്കളുടെ, ജീവിത പങ്കാളിയുടെ ഒരു നന്മ കണ്ടെത്തി നിനക്ക് കാഴ്ച വയ്ക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

വിധിക്കരുത്

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയക്കാരന്‍ ജോസഫ് യേശുവിന്‍റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. (യോഹന്നാന്‍ 19:38)

ജീവിതത്തില്‍ നാം പലരെയും വിധിക്കാറുണ്ട്. ഒരിക്കലും നന്മ ഇല്ലാത്ത കപടതയുടെ മുഖങ്ങള്‍ ആയി നാം പലരെയും എഴുതി തള്ളികളയാറുണ്ട്. എനിക്ക് ഒരു സഹോദരിയെ പറ്റി വലിയ തെറ്റിധാരണ ഉണ്ടായിരുന്നു. ഒരിക്കലും ദൈവ ഭയം ഇല്ലെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റം. ലൈസന്‍സ് ഇല്ലാത്ത നാവ്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരുതരത്തിലുള്ള ദൈവഭയവും ഇല്ലാതെ ഇവളെ വളര്‍ത്തിയതു കൊണ്ട് സംഭവിച്ച തെറ്റാണ്.

ഒരു ദിവസം ഞാന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ ഇവള്‍ കയ്യില്‍ എന്തോ ചുരുട്ടിപിടിച്ച്‌ ഒരു മൂലയില്‍ ഇരിക്കുന്നു. എന്നെ ഈ കുഞ്ഞു കണ്ടില്ല. ഞാന്‍ അടുത്തേക്ക് നടന്നു ചെന്നു. എന്നെ അത്ഭുതപെടുത്തി കൊണ്ട് അവളുടെ കയ്യില്‍ ഒരു ജപമാല. ഞാന്‍ ചോദിച്ചു. നീ എന്താണ് ചെയ്യുന്നത്. ഉടനെ അവള്‍ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ദിവസവും ഞാന്‍ ഒരുപാടു ജപമാല ചൊല്ലും. ഞാന്‍ വീണ്ടും ചോദിച്ചു. കുഞ്ഞേ നീ പള്ളിയില്‍ പോകാറുണ്ടോ? ഉടനെ അവള്‍ പറഞ്ഞു. എനിക്ക് പള്ളിയില്‍ നില്ക്കാന്‍ ഭയമാണ് അതിനാല്‍ ഒരു പാട് ആളുകള്‍ ഉള്ളപ്പോള്‍ പോകാറില്ല. പകരം ശനി ആഴ്ച ഞാന്‍ കുര്‍ബാനയ്ക്ക് പോകും. പിന്നെ ഒരുപാടു പ്രാര്‍ത്ഥിക്കും. ആര്‍ക്കും അറിയില്ല.

എന്‍റെ ഉള്ളില്‍ ഒരു തേങ്ങല്‍ ഉണ്ടായി. ഞാന്‍ എന്തുകൊണ്ടാണ് വിധി പറഞ്ഞുപോയത്. ഇവള്‍ ദൈവ വിശ്വാസി ആകില്ല എന്ന് ഞാന്‍ കരുതി. സെഫാനിയ മിഷന്‍ തുടങ്ങുവാന്‍ ഉള്ള ഒരു പ്രചോദനം ആ സംഭവം എനിക്ക് നല്‍കി. കുറെ കാലം ആ പെണ്‍കുട്ടി ഗ്രൂപ്പിന്റെ വളരെ നല്ല ഒരു പ്രവര്‍ത്തക ആയിരുന്നു. രഹസ്യമായി സുവിശേഷ വേല ചെയ്യുന്ന അനേകം മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ട്. പരസ്യമായി ക്രിസ്തുവിനെ ഏറ്റു പറയുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യരെ പോലെ തന്നെ രഹസ്യത്തില്‍ പിതാവിനോടൊപ്പം ആയിരിക്കുന്ന മനുഷ്യര്‍. ക്രിസ്തുവിന്റെ കുരിശു മരണം സംഭവിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിനെ ഏറ്റെടുത്തത് അവര്‍ ആയിരുന്നു.

എല്ലാ മനുഷ്യരും, പരസ്യമായ പ്രാര്‍ത്ഥനകളും സുവിശേഷ പ്രഘോഷണവും നടത്തുന്നവര്‍ ആകണം എന്നില്ല. എങ്കിലും ഹൃദയങ്ങളെ പരിശോധിച്ച് അറിയുന്നവന്‍ അവരുടെ ഹൃദയത്തില്‍ ഉള്ള നന്മകള്‍ കാണും. ആയതിനാല്‍ വിധിക്കാതെ ഇരിക്കുക. നിങ്ങള്‍ ഒരു പക്ഷെ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ അംഗമാകാം. പരസ്യമായി സുവിശേഷ വേല ചെയ്യുന്നുണ്ടാകും. നിങ്ങളുടെ മുഖ പുസ്തകം അതിനു വേണ്ടി ഉപയോഗിക്കുന്നുണ്ടാകം. നല്ലതാണ്. എന്നാല്‍ അങ്ങിനെ അല്ലാതെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ഒരു തെറ്റാണു എന്ന് കരുതരുത്. വചനം പറയുന്നു." യേശു പറഞ്ഞു അവനെ തടയെണ്ടാ,ഒരുവന് എന്‍റെ നാമത്തില്‍ അത്ഭുത പ്രവര്‍ത്തി ചെയ്യുവാനും ഉടനെ എന്നെക്കുറിച്ച് ദൂഷണം പറയാനും സാധിക്കുകയില്ല.നമ്മുക്ക് എതിരാല്ലത്തവന്‍ നമ്മുടെ പക്ഷത്താണ്. (മര്‍ക്കോസ് 9:39)

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും,അങ്ങയെ ഒരിക്കലും കൈവിടാതെ അറിഞ്ഞു സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മനുഷ്യരായി തീരുവാനുള്ള കൃപാ വരം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമേന്‍.

സൗന്ദര്യം

"യേശു കൈ നീട്ടി അവനെ തൊട്ടു കൊണ്ടു പറഞ്ഞു: എനിക്കു മനസുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ! തല്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. (ലൂക്കാ : 5-13)"

മനുഷ്യ ശരീരം സുന്ദരമാണ്. എന്നാല്‍ സൗന്ദര്യം ഒരിക്കലും അതിന്‍റെ ആകാരത്തില്‍ അല്ല ദൈവം രൂപ കല്പന ചെയ്തിരിക്കുന്നത്, അത് ഹൃദയത്തില്‍ ഉള്ള നന്മയില്‍ അധിഷ്ടിതമാണ്. കഴിഞ്ഞ ദിവസം വ്യത്യസ്തമായ കഴിവുകള്‍ ഉള്ള കുട്ടികളോടപ്പം ഞാന്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു. ആ ഭവനത്തില്‍ സന്തോഷത്തിന്റെ അലകടല്‍ ഒരുക്കി എല്ലാ മക്കളുടെയും ബന്ധുക്കള്‍ കടന്നു വന്നിരുന്നു. അതില്‍ ഒരു കുഞ്ഞിന്‍റെ ബന്ധു, വളരെ കാര്യമായി വന്നു ഞങ്ങളോട് സംസാരിച്ച്, സ്ഥാപനത്തിന് ഒരു നല്ല തുക സംഭാവന നല്‍കി മടങ്ങി പോയി. എന്നാല്‍ മാനസികമായും ശാരീരികമായും വെല്ലു വിളി നേരിടുന്ന ആ കുഞ്ഞിനോടപ്പം ഒരു നിമിഷം പോലും അവര്‍ ചിലവിട്ടില്ല. എന്തോ വെറുപ്പോടെയോ ഭയതോടെയോ ആ കുഞ്ഞിനെ നോക്കി കൊണ്ട് അവര്‍ മടങ്ങി.

ക്രിസ്തുമസ്സിന്റെ ഒരുക്ക കാലത്ത് നമ്മുടെ പരിശുദ്ധ പിതാവ് കാണിച്ച ഒരു മാത്രക നാം ഓര്‍ക്കണം. പിതാവിന്റെ സ്നേഹം അനുഭവിച്ച ആ മനുഷ്യന്‍ പറയുന്നത് ഇങ്ങിനെയാണ്. ഹൃദയം ശരീരത്തെ വിട്ടുപിരിയുന്നതു പോലെ തോന്നി: മാര്‍പാപ്പയുടെ ആശ്ലേഷത്തെക്കുറിച്ച് വിനിഷ്യോ റിവ
സാധാരണക്കാര്‍ നോക്കാന്‍ പോലും മടിക്കും വിധം ശരീരത്തിന്റെ രൂപം നഷ്ടപ്പെട്ടു പോയിരുന്നു വിനിഷ്യോ റിവയ്ക്ക്. എന്നാല്‍, ഈ അമ്പത്തിമൂന്നുകാരനെ കരവലയത്തില്‍ ഒതുക്കി നിര്‍ത്താന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് മാര്‍പാപ്പാ നല്‍കിയ ഈ സ്‌നേഹചുംബനം പിന്നീട് ലോകമാധ്യമങ്ങളില്‍ ദിവസങ്ങളോളം ഒന്നാം സ്ഥാനംപിടിച്ചു.

ന്യൂറോഫൈബ്രമറ്റോസിസ് എന്ന ജനിതകരോഗമാണ് റിവയുടെ ഈ രൂപത്തിനു കാരണം. തല മുതല്‍ കാല്‍പാദം വരെ വിവിധതരം ട്യൂമറുകള്‍ വളരുകയാണ്. അാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്നതാണ് ഈ രോഗം. ജനിക്കുമ്പോള്‍തന്നെ ഏതാണ്ട് 50 ശതമാനം ഇതു പ്രകടമാവും പിന്നീടാണ് ഇതിന്റെ മറ്റു വളര്‍ച്ചകള്‍. ഈ രോഗം രണ്ടുതരമുണ്ട്. ഇതു പകരുന്ന രോഗമല്ല. ആദ്യത്തെതരം ചെറിയ മുഴകള്‍ പോലെ ശരീരമാസകലം രൂപാന്തരം പ്രാപിക്കുക. രണ്ടാമത്തെ ടൈപ്പ് മനുഷ്യശരീരം ആനയുടെ വലിപ്പമായി രൂപപ്പെടുക. ഇത് കൂടുതല്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു. രോഗികളെ അടുത്തു കാണാന്‍ അള്‍ത്താരയില്‍നിന്ന് ഇറങ്ങിവന്നതായിരുന്നു അദ്ദേഹം. എന്നെ കണ്ടപാടേ കെട്ടിപ്പിടിക്കുകയായിരുന്നു, ഒരു വാക്കുപോലും ഉച്ചരിക്കാതെ- റിവയ്ക്ക് ആ സന്ദര്‍ഭം വിവരിക്കാന്‍ വാക്കുകള്‍ പോലും തികയുന്നില്ല.

എന്തു കൊണ്ടാണ് പരിശുദ്ധ പിതാവ് ആ കര്‍മ്മം ചെയ്തത്? കാരണം ക്രിസ്തു രോഗികളെ സ്നേഹിച്ചിരുന്നു. ക്രിസ്തു കുഷ്ഠ രോഗിയെ തൊട്ടാണ് സുഖപെടുതിയത്. ഒരു വാക്കിനാല്‍ സുഖ പെടുത്തുന്ന കര്‍ത്താവു എന്ത് കൊണ്ടാണ് തൊട്ടു സുഖപെടുത്തിയത്? ഞാന്‍ വിശ്വസിക്കുന്നു അത് സ്നേഹം പ്രകടിപ്പിക്കാന്‍ ആയിരുന്നു. അത് മനുഷ്യന്‍ ഏതു രോഗ അവസ്ഥയില്‍ ആയാലും ബഹുമാനിക്കപെടണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആയിരുന്നു. ആ സമൂഹത്തില്‍ കുഷ്ഠ രോഗിയെ കല്ലെറിഞ്ഞു ഓടിക്കുമായിരുന്നു. ആ കാലഘട്ടത്തില്‍ ക്രിസ്തു അവരെ അടുത്തേക്ക് വിളിച്ചു കൂടെ നിര്‍ത്തി.


ക്രിസ്തുമസ്, നമ്മുക്കും ആഘോഷിക്കാം. സമൂഹം വലിച്ചെറിഞ്ഞ രോഗികളോട് ഒപ്പം ചേര്‍ന്ന് ഒരു ദിവസം നമുക്ക് ചിലവിടാം. ആരുമില്ലാത്തപ്പോള്‍ നമ്മുക്ക് അവര്‍ക്ക് ഒരു അഭയം ആകാം. ഈ ക്രിസ്തുമസ്സിനു ഒരു വൃദ്ധസദനം, അല്ലെങ്കില്‍ ആകാശപറവകളുടെ കേന്ദ്രം നമ്മുക്ക് സന്ദര്‍ശിക്കാം. നമ്മുടെ മനസിലെ ക്രിസ്തു അവരുടെ ജീവിതത്തിലും ജനിക്കുവാന്‍ നമ്മുക്ക് ഇടവരുത്താം. ബൈബിളിലൂടെ ക്രിസ്തു പറയുന്നു, "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്. (മത്തായി :25:40)"

പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ഈശോയെ, ഞങ്ങളുടെ ചുറ്റുമുള്ള സഹനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുവാനും അവരുടെ വേദനകളില്‍ ആശ്വാസമായി കടന്നു ചെല്ലുവാനും ഉള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍

ബ്ലേഡ്

പലിശയും കൊള്ളലാഭവും വഴി നേടിയ സമ്പത്ത് ദരിദ്രരോട് ദയയുള്ളവന്റെ കയ്യില്‍ ചെന്നു ചേരും.
( സുഭാഷിതങ്ങള്‍ 28:8)

ഞങ്ങളുടെ അയല്‍ ഇടവകയില്‍ തിരുനാള്‍ നടക്കുമ്പോള്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. സ്ഥലത്തെ പ്രധാന പലിശക്കാര്‍ ആണ് തിരുനാള്‍ നടത്തുന്നത്. ആയതിനാല്‍ തന്നെ നോട്ടു മാലകള്‍ കൊണ്ട് പുണ്യവാളന്‍ അലങ്കരിക്കപെട്ടിരിക്കുന്നു. തിരുനാള്‍ സമയത്ത് ആരോ പറഞ്ഞു. ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത് പാവങ്ങളുടെ കണ്ണു നീരില്‍ കുതിര്‍ന്ന പണം കൊണ്ടാണ്. ക്രിസ്തു ചാട്ടവാര്‍ എടുക്കുമോ എന്ന് കണ്ടറിയണം. ബൈബിള്‍ പറയുന്നു. പലിശയും കൊള്ള ലാഭവും ക്രിസ്ത്യാനിക്ക് ചേരുന്ന കാര്യമല്ല. ആ സമ്പത്ത് നില നില്ക്കില്ല.

ഇന്നു ഒരു സഹോദരന്‍ പങ്കു വയ്ക്കുകയായിരുന്നു. വീട്ടില്‍ വലിയ തര്‍ക്കം ആണ്. ചേട്ടന്‍ അനുജന്മാര്‍ തമ്മിലുള്ള കേസ് നടക്കുന്നു. ആര്‍ക്കും ഉപകാരമില്ലാതെ സ്വത്തുക്കള്‍ നഷ്ടപെടുന്നു. അയാള്‍ കൂട്ടി ചേര്‍ത്തു, ആരെയും പറഞ്ഞിട്ടു കാര്യമില്ല. അപ്പന്‍ ഒരുപാടു പലിശക്ക് കടം കൊടുത്തു ഉണ്ടാക്കിയ മുതല്‍ ആണ്. അന്ന് അപ്പന്‍ നാട്ടുകാരുമായി കേസ് നടത്തിയെങ്കില്‍ ഇന്ന് മക്കള്‍ പര്സപരം കേസ് നടത്തുന്നു. എത്രയോ ആളുകളുടെ കണ്ണു നീര്‍ വീണ സ്വത്തു ആണ്. അപ്പന്‍റെ പാപത്തിന്‍റെ നേട്ടം കിട്ടിയ ഞങ്ങള്‍ക്ക് അതിന്‍റെ കോട്ടവും കിട്ടുന്നു. ഒന്നും ഇല്ലാതെ എല്ലാം നശിച്ചു പോകുന്ന കാലവും അധികം ദൂരെയല്ല.

പലിശക്ക് കൊടുക്കുന്ന ആളുകള്‍ പലപ്പോഴും ചിന്തിക്കുക ഞാന്‍ ഒരു അവസരത്തില്‍ ഈ മനുഷ്യരെ സഹായിക്കുന്നതല്ലേ. ദൈവം എന്നെ ശിക്ഷിക്കുന്നത് എന്തിനാണ്? എന്നാല്‍ ഓര്‍ക്കുക കൊള്ള പലിശ കര്‍ത്താവു വെറുക്കുന്നു. ബൈബിള്‍ പറയുന്നു. ദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും. ( സുഭാഷിതങ്ങള്‍ 19:17) ദരിദ്രര്‍ക്ക് കടം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നീ കൊള്ള പലിശക്ക് പണം കടം കൊടുത്താല്‍ ദൈവത്തിനോട് ആണ് നീ വഞ്ചന കാണിക്കുന്നത് എന്ന് ബൈബിള്‍ പറയുന്നു.

ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ചുങ്കക്കാരനായ സക്കെവൂസ്, താന്‍ വഞ്ചിച്ചു സ്വന്തമാക്കിയത് ആളുകള്‍ക്ക് തിരികെ നല്‍കുകയാണ്. കാരണം അവന്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. വലിയ ദൈവ അനുഭവം അവനു ഉണ്ടായി. നമ്മുക്ക് ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ ആകാം. നാം ആരില്‍ നിന്നെങ്കിലും എന്തെങ്കിലും വഞ്ചിചെടുക്കുന്നു. എങ്കില്‍ അത് തിരികെ നല്‍കാം. ഒരിക്കലും വഞ്ചന വഴി നേടുന്ന സമ്പത്ത് നില നില്‍ക്കില്ല. സമ്പത്ത് ദൈവ ദാനം ആണെന്ന് തിരിച്ചറിയുക. അത് ദൈവത്തില്‍ നിന്ന് സ്വീകരിക്കുക. ദൈവത്തെ കബളിപ്പിച്ച്‌ നീ നേടുന്ന സമ്പത്ത് സാത്താന്‍ നല്കുന്നതാണ്. അത് നിന്‍റെ ഭവനത്തിന്‍റെ അടിത്തറ ഇളക്കും.

പ്രാര്‍ത്ഥന

സക്കേവൂസിനെ മാനസാന്തര പെടുത്തിയ കര്‍ത്താവെ, പലിശക്ക് പണം നല്‍കി കൊള്ള ലാഭം എടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. അവരെ നീ മാനസാന്ദര അനുഭവത്തിലേക്ക് നയിക്കേണമേ. കൊള്ള പലിശക്ക് പണം സ്വീകരിച്ച് കടകെണിയില്‍ ആയ എല്ലാ മക്കളെയും നിന്‍റെ ശക്തിയുള്ള കരത്താല്‍ മോചനം നല്‍കി അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

ചൂഷണം ചെയ്യപെടുന്ന കുഞ്ഞുങ്ങള്‍

" അവരുടെ നേരെ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസെലം പുത്രിമാരെ, എന്നെ പ്രതി നിങ്ങള്‍ കരയണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍.എന്തെന്നാല്‍ വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. ( ലൂക്കാ 23: 29)

കേരളത്തിലെ ഒരു ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ പറഞ്ഞു. എനിക്ക് ഒരാളെ കൊല്ലാന്‍ ഭയമാണ്. എന്നാല്‍ എന്നോട് സര്‍ക്കാര്‍ ആ നില്ക്കുന്ന മനുഷ്യനെ തൂക്കി കൊല്ലാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ സമ്മതം അറിയിക്കും. കാരണം പിഞ്ചു കുഞ്ഞുങ്ങളെ കാമം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഷ ജന്തുവാണ്‌ അവന്‍. അവന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഡിസംബര്‍ മാസം പരിശുദ്ധ പിതാവ് ചൂഷ്ണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. കാലം ആവശ്യ പെടുന്ന ഒരു വലിയ പ്രാര്‍ത്ഥന ആണ് അത്.

ഇന്ന്, നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചൂഷണം ചെയ്യപെടുന്നു. എത്രയോ കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതര്‍ അല്ല. ഒരു അമ്മ പറഞ്ഞു, പത്രം തുറക്കാന്‍ ഭയമാണ്. പീഡനങ്ങളുടെ വസന്ത കാലത്തില്‍ ജനിപ്പിച്ചവന്‍ സ്വന്തം കുഞ്ഞിനെ അറിയാതെ പോകുന്നു. എങ്കിലും ആ അമ്മയ്ക്ക് സംശയമാണ്. ഒരു പെറ്റമ്മ എങ്ങിനെ മക്കളെ മറക്കുന്നു. ബൈബിള്‍ പറയുന്നു. മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാന്‍ ആകുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. അമ്മപോലും കുഞ്ഞിനെ മറന്നേക്കാം. എന്നാല്‍ ദൈവം നമ്മെ ഓര്‍ക്കുന്നു. കാലം നമ്മെ കൊണ്ട് വന്നിരിക്കുന്നത് അമ്മമാര്‍ പോലും സ്വന്തം കുഞ്ഞിനെ പീഡിപ്പിക്കുന്ന ഒരു നശിച്ച ജീവിതത്തിലേക്ക് ആണ്.

മനുഷ്യര്‍ സ്വന്തം സുഖം മാത്രം തേടി അലയുന്നു. ഒരിക്കല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഒരു സഹോദരന്‍ പങ്കു വച്ചു. ഒരു തണുത്ത പ്രഭാതത്തില്‍ ഒരു അമ്മ അയാളെ കാണാന്‍ വന്നു. തന്‍റെ കുഞ്ഞിനെ കാണിച്ചു കൊണ്ട് പറഞ്ഞു. വലിയ ശല്യമാണ്. ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആണ്. എനിക്ക് ജീവിക്കണം. ഇതിനെ കൊല്ലണ്ടെങ്കില്‍ എവിടെയെങ്കിലും വളര്‍ത്തുവാന്‍ ആക്കി തരണം. എനിക്ക് ജീവിക്കണം. ഒരു കാലത്ത് കുഞ്ഞിനു ജീവിക്കാന്‍ അമ്മ മരിച്ചിരുന്നുവെങ്കില്‍ ഇന്ന് അമ്മയ്ക്ക് ജീവിക്കാന്‍ കുഞ്ഞു മരിക്കണം.

ജനിക്കും മുന്‍പേ ഗര്‍ഭ പാത്രത്തില്‍ ഒടുങ്ങി പോകുന്ന കുഞ്ഞു ജീവനുകളും ഏതോ അമ്മയുടെ ജീവിക്കുവാനുള്ള വെമ്പലിന്റെ അവസാനം ആണെന്ന് നാം തിരിച്ചറിയുമ്പോള്‍ പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥന നിയോഗം എത്ര വലുതാണെന്ന് നാം ചിന്തിക്കണം. കുരിശിലേക്കുള്ള യാത്രാ മദ്ധ്യ ക്രിസ്തു പറഞ്ഞു വച്ച കാലം വന്നു കഴിഞ്ഞുവോ? നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ത്തു ദൈവ സന്നിധിയില്‍ കരയാം. മാലാഖമാരെ പോലെ സ്വര്‍ഗ്ഗ രാജ്യം അവകാശമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ ചെകുത്താന്‍ മാരുടെ പിടിയില്‍ അമരാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞു മക്കളെ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരുടെ ചുറ്റും അങ്ങയുടെ സംരക്ഷണം ഉണ്ടായിരിക്കന്മേ. അവര്‍ നന്മയില്‍ വളരുവാനും നല്ലത് കണ്ടു പഠിക്കുവാനും ഉള്ള കൃപ അവര്‍ക്ക് നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

വിളി മറക്കുന്നവര്‍

" കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റെ ജീവിത രീതിക്കും പ്രവര്‍ത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്കും. ( ജറെമിയ 17:10)"

മനുഷ്യന്‍ മുഖ ഭാവത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവ്‌ ആകട്ടെ ഹൃദയ ഭാവം പരിശോധിച്ചറിയുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വച്ച് എന്‍റെ സുഹ്രത്തിന്റെ ഭാര്യ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. " എന്‍റെ കുടുംബ ജീവിതം ഒരു നരകമായി മാറിയിരിക്കുന്നു. കര്‍ത്താവെ നീ എന്നെ കാണേണമേ." വളരെ സങ്കടം നിറഞ്ഞ ഈ പ്രാര്‍ത്ഥന കേട്ട് ഞാന്‍ ആ സഹോദരിയോട്‌ ചോദിച്ചു. എന്ത് സംഭവിച്ചു. നിങ്ങള്‍ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ? എന്‍റെ സുഹ്രത്ത് നല്ല ഒരു മനുഷ്യന്‍ ആണ് എന്ന് എനിക്കറിയാം. ആ സഹോദരി പറഞ്ഞു. എന്നെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ വിടുന്നില്ല. ദാന ധര്‍മ്മ പ്രവര്‍ത്തനം അനുവദിക്കില്ല. വിശുദ്ധ ജീവിതം അനുവദിക്കുന്നില്ല.

എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാന്‍ വളരെ അടുപ്പമുള്ള സുഹ്രത്തിനെ കണ്ടപ്പോള്‍ ചോദിച്ചു. നീ എന്താ ഇങ്ങിനെ ആയത്? ഭാര്യ ഒരു തടവുകാരി അല്ല എന്ന് ഓര്‍ക്കണം. ഉടനെ അവന്‍ പറഞ്ഞു. നീ അവളെ കാണുമ്പോള്‍ പറയണം. അവള്‍ ഒരു കന്യക സ്ത്രീ അല്ല. എന്‍റെ ഭാര്യയാകാന്‍ ദൈവം അയച്ചവള്‍ ആണ് എന്ന സത്യം മറക്കരുത്. അത് കൊണ്ട് ഒരു ഭാര്യയായി ജീവിക്കാന്‍ ശ്രമിക്കുക. അയാള്‍ തുടര്‍ന്നു. അവള്‍ക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പും പള്ളിയും കഴിഞ്ഞാണ് വീട്. കുഴപ്പമില്ല. പക്ഷെ ദൈവം തന്ന രണ്ടു കുട്ടികള്‍ ഉണ്ട്. അവരെ വളര്‍ത്താന്‍ ദൈവം വിളിച്ച അവള്‍ ഉത്തരവാദിത്വം മറക്കുന്നു, ഒളിച്ചോടുന്നു. ദാമ്പത്യ ധര്‍മ്മം നിറവേറ്റാന്‍ അവള്‍ക്കു താല്പര്യം ഇല്ല. അത് വിശുദ്ധി നഷ്ട്പെടുത്തും എന്ന് അവള്‍ കരുതുന്നു.

ജീവിതത്തില്‍, വിളിക്കപെട്ടിരിക്കുന്ന ജീവിത അന്തസ്സിന്റെ പ്രാധാന്യം മറന്നു പോയ അവസ്ഥ. ബൈബിള്‍ പറയുന്നു. " കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23) ഇന്ന് നീ ചിന്തിക്കുക. ദൈവം നിന്നെ വിളിച്ചിരിക്കുന്നത് എന്തിനു വേണ്ടിയാണ്.

പ്രിയമുള്ളവരേ നിയമം അനുശാസിക്കുന്നത് വിളിക്കൊത്ത ജീവിതമാണ്‌.ബൈബിള്‍ പറയുന്നു. "അതു കൊണ്ട് സഹോദരരെ , ഏതു അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടോത്ത് നില്നില്ക്കുവിന്‍. ( 1കോറിന്തോസ് 7:24) നിങ്ങള്‍ ഒരു വൈദികന്‍ ആണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ആ ജീവിതം നയിക്കുക. നിങ്ങള്‍ ഒരു കന്യക സ്ത്രീ ആണെങ്കില്‍ അതിനു അനുയോജ്യമായി ജീവിക്കുക. നിങ്ങള്‍ ഒരു വിവാഹ ജീവിതത്തില്‍ ആണെങ്കില്‍ നിങ്ങള്‍ ആ വിളിക്ക് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ വിളിയെ മറന്ന് നിങ്ങള്‍ പോകുകയാണെങ്കില്‍ കര്‍ത്താവു നിങ്ങളെ വിളിക്കുന്നത്‌ വെള്ളയടിച്ച കുഴിമാടങ്ങളെ എന്നാണ്. നിങ്ങളുടെ കപടത ദൈവം അറിയുന്നു.

സന്യസ്ഥ ജീവിതം ഒരു വിളിയാണ്. അവരുടെ ജീവിതം വിവാഹിതര്‍ നയിക്കേണ്ടതില്ല. പരസ്പരം താങ്ങും തണലും ആകെണ്ടവര്‍ ആണ് വിവാഹിതര്‍. എന്നാല്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെ ഒരു വിശുദ്ധ ജീവിതം നയിക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പോകുന്ന ജീവിതങ്ങളും, സഭയെ മറന്ന്. സമ്പത്തിനു പുറകെ പരക്കം പാഞ്ഞുള്ള സന്യസ്ഥ ജീവിതങ്ങളും കപടമാണ്. വിളിക്കപെട്ടവര്‍ ആ അവസ്ഥ മറന്നു ജീവിച്ചാല്‍ അത് വലിയ പാപമാണ്.

പ്രാര്‍ത്ഥന.

കര്‍ത്താവെ, നീ ഞങ്ങള്‍ക്കായി തിരഞ്ഞെടുത്ത ജീവിത അന്തസ്സിലെ എല്ലാ ഉത്തരവാദിത്വം നിറവേറ്റി ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍

വന്ധ്യത

"കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. ( സങ്കീര്‍ത്തനങ്ങള്‍ 127:3)"

ഒരിക്കല്‍ ഒരു സഹോദരി പറഞ്ഞു. എനിക്ക് വീട്ടില്‍ ദോശ ഉണ്ടാക്കാന്‍ ഭയമാണ്. ഞാന്‍ ഓര്‍ത്തു ഒരു പക്ഷെ ദോശ കല്ലില്‍ നിന്ന് പണ്ടെന്നോ പൊള്ളല്‍ ഏറ്റു കാണും. നിഷ്കളങ്കമായ് ഞാന്‍ ചോദിച്ചു? സഹോദരി എപ്പോഴാണ് നിങ്ങള്‍ക്ക് അപകടം സംഭവിച്ചത്? അവര്‍ പറഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞതിനു ശേഷമാണു ആ അപകടം സംഭവിക്കാന്‍ തുടങ്ങിയത്. എനിക്ക് ഒന്നും മനസിലായില്ല. അവര്‍ തുടര്‍ന്നു. ദോശ ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ചെറിയ ദോശ ഉണ്ടാകും. ഉടനെ അമ്മായിയമ്മ പറയും. അയ്യോ കഷ്ടം, ഈ കുഞ്ഞു ദോശ തിന്നാന്‍ ഈ വീട്ടില്‍ ഒരു കുഞ്ഞു ഇല്ലല്ലോ. ...........കേള്‍ക്കുമ്പോള്‍ വലിയ സങ്കടം ആണ്. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നും. വന്ധ്യത ദുഖം നിറഞ്ഞ ഒരു ജീവിത അവസ്ഥയാണ്.

ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം കണ്ടു മുട്ടുന്ന ഒരു വ്യക്തിയാണ് ഹന്ന. അവളെ പറ്റി ബൈബിള്‍ പറയുന്നത് ഇങ്ങിനെയാണ്. " എന്തെന്നാല്‍ കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു. വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു."(1സാമുവേല്‍ 1:5-6) എല്ലാ ഭര്‍ത്താക്കന്‍മാരും ആശ്വസിപ്പിക്കുന്ന പോലെ ഹന്നയെ ഭര്‍ത്താവായ എല്ക്കാന ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഹന്നയുടെ ദുഖം അതിരു കാണാത്തത് ആണ്.

ദുഖം അടക്കാതെ വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ഭക്ഷണം കഴിക്കാതെ ഇരിക്കും. പിന്നെ ഭര്‍ത്താവു ആശ്വസിപ്പിക്കുമ്പോള്‍ തനിയെ ഉറങ്ങും. ഹന്നയും അത് ചെയ്തു . എന്നാല്‍ നമ്മള്‍ ചെയ്യാന്‍ മറക്കുന്ന ഒരു കാര്യം കൂടെ അവള്‍ ചെയ്തു. ഹന്ന ചെയ്തത് എന്താണ് എന്ന് ബൈബിള്‍ പറയുന്നു." അവള്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ത്ഥിച്ചു."(1 സാമുവേല്‍ 1:10)ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുകയാണ്. അവള്‍ക്കു മകനെ നല്‍കി ദൈവം അവളെ അനുഗ്രഹിച്ചു. മകനെ സ്വീകരിച്ച ഹന്ന പിന്നീട് ചെയ്ത ഒരു കാര്യമുണ്ട്. അവള്‍ പറയുന്നു. "ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌;എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു.ആകയാല്‍,ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു."(1 സാമുവേല്‍ 1:27) എത്ര മനോഹരം കര്‍ത്താവിന്‍റെ ദാനമായ മകനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.

നാം ബൈബിള്‍ വായിക്കുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. മക്കളില്ലാത്ത അബ്രാഹത്തിന് ദൈവം ഇസഹാക്കിനെ നല്‍കി അനുഗ്രഹിക്കുന്നതു ബലിയര്‍പ്പണ പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആണ്. സക്കറിയ പ്രവാചകന്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദൈവം അവനു പുത്ര വാഗ്ദാനം നല്‍കുന്നത്. നീയും പ്രാര്‍ത്ഥിക്കുക. ഒരു പക്ഷെ ലോകം വിധി എഴുതി കാണും. ഇനി ഒരു കുഞ്ഞു നിനക്ക് ഉണ്ടാകില്ല. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിന്‍റെ ജീവിതത്തിലേക്ക് ഒരു ദൂതനെ അയക്കും. നിന്‍റെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടാകും. തോബിത്തിന്റെ പുസ്തകത്തില്‍ സാറയുടെ സങ്കടം മാറ്റിയ കര്‍ത്താവ് നിന്‍റെ സങ്കടം കാണാതെ പോകില്ല. എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാകണം.

നിനക്ക് കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍, വൈദ്യ ശാസ്ത്രം നിന്നെ തള്ളി പറഞ്ഞെങ്കില്‍ ഇന്ന് നീ പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു ചോദിക്കുന്ന ഒരു കാര്യമുണ്ട്. മത്തായി സുവിശേഷകന്‍, ക്രിസ്തു അന്ധരായ ആളുകളെ സുഖപെടുത്തുന്ന സംഭവം പറയുന്നു. "യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവെ എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് അവന്‍ അവരുടെ കണ്ണുകളെ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ( മത്തായി 9:29-30) നീ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ ഉദരം തുറക്കും.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, ഉദരഫലം നിന്‍റെ ദാനം ആണെന്ന് ഞാന്‍ അറിയുന്നു. എന്‍റെ അട്യ്ക്കപെട്ട ഉദരത്തില്‍ നീ തോടെണമേ. നിന്‍റെ നാമം മഹ്വത്വ പെടുത്തുവാന്‍ എനിക്ക് നീ ഒരു കുഞ്ഞിനെ നല്‍കേണമേ. എന്‍റെ വേദനയില്‍ നീ എന്നെ ആശ്വസിപ്പിക്കുന്ന കര്‍ത്താവാണ് എന്ന് ഞാന്‍ അറിയുന്നു. എന്നെ സ്പര്‍ശിക്കണമേ, ആമേന്‍

സംരക്ഷകന്‍

" കര്‍ത്താവു എന്നെ സഹായിചിരുന്നില്ലെങ്കില്‍ എന്‍റെ പ്രാണന്‍ പണ്ടേ മൂകതയുടെ ദേശത്തു എത്തുമായിരുന്നു. എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവെ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങി നിര്‍ത്തി."
(സങ്കീര്‍ത്തനങ്ങള്‍ 94:17-18)

ഒരു ആഴ്ച കാലം അഞ്ജാത വാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് അമ്മ പറഞ്ഞത്. നമ്മുടെ റോസിലി ചേച്ചി ആത്മഹത്യക്ക് ശ്രമിച്ചു. ഞാന്‍ പറഞ്ഞു. വല്ല വിറക് ഒടിക്കാന്‍ പോയപ്പോള്‍ കാല്‍ തെറ്റി കിണറില്‍ വീണതാകും. അമ്മ തുടര്‍ന്നു, പാതി രാത്രി പന്ത്രണ്ട് മണിക്കല്ലേ വിറക് ഒടിക്കാന്‍ പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ പോയതാണ്. അമ്മയുടെ അടുത്ത കൂട്ടുകാരി ആണ് റോസിലി. വലിയ പ്രാര്‍ത്ഥനാ അനുഭവം ഉള്ള ഒരു സ്ത്രീ. .അവരുടെ ഭര്‍ത്താവു തികഞ്ഞ മദ്യപാനി ആണ്, എങ്കിലും ദൈവ വിശ്വാസി. രണ്ടു മക്കളില്‍ ഒരാള്‍ മഠത്തില്‍ ചേര്‍ന്നു. മകന്‍ അപ്പന്‍റെ പാത പിന്തുടരുന്നു. ദൈവത്തോട് ഇത്രക്ക് ഭക്തിയുള്ള അവര്‍ ഒരിക്കലും അങ്ങിനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്താണ് സംഭവിച്ചത്.

റോസിലിക്ക് പറയാനുള്ളത്:- നിങ്ങള്‍ക്ക് അറിയാവുന്ന പോലെ എന്‍റെ ഭര്‍ത്താവു എനിക്ക് കുടുംബ സമാധാനം തന്നിട്ടില്ല. മകനും അപ്പന്‍റെ പാതയില്‍ തന്നെ ആണ്. ഞാന്‍ ഇന്നലെ പ്രാര്‍ത്ഥിക്കുക ആയിരുന്നു. അപ്പോള്‍ മകന്‍ ജോലി കഴിഞ്ഞു വന്നു. മീന്‍ കറിക്ക് ഉപ്പു കൂടി എന്ന് പറഞ്ഞ് അവന്‍ എന്നെ ഒരു പാട് ചീത്ത പറഞ്ഞു. പ്രാര്‍ത്ഥന മാത്രം പോര അവനെ നോക്കാന്‍ ആരുമില്ല. എന്ന് തുടങ്ങി അവന്‍ ഒരു അമ്മയെ പറയാന്‍ പാടില്ലാത്ത എല്ലാം പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. എന്‍റെ ഉള്ളില്‍ സങ്കട കടല്‍ ഇരമ്പി. രാത്രി ഏതാണ്ട് പന്ത്രണ്ടു മണി ആയികാണും. ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി. എന്‍റെ ഉള്ളില്‍ എന്തിനാണ് ജീവിക്കുന്നത് എന്ന തോന്നല്‍. വീട്ടിലെ തിരു ഹൃദയത്തിനു മുന്‍പില്‍ പ്രാര്‍ത്ഥിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വീടിനു കുറച്ചു പുറകിലായി ഒരു റബ്ബര്‍ തോട്ടമുണ്ട്. തോട്ടത്തിന്റെ ഒരു ഭാഗം കാടാണ്. ഒരു വലിയ മതില്‍ കേട്ട് ഉണ്ട്. ഒരിക്കലും ഞാന്‍ അവിടെ പോയിട്ടില്ല. ആ കാടിന്കത്ത്‌ ഒരു കിണര്‍ ഉണ്ടെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ മതില്‍ ചാടി കടന്നു. ഒരു വല്ലാത്ത ധൈര്യം. എന്നാല്‍ ഞാന്‍ കൊന്ത മുറുകെ പിടിച്ചിരുന്നു. ആരോ എന്നോട് മരിക്കാന്‍ ആവശ്യപെടുന്ന പോലെ തോന്നി. പെട്ടന്ന് എനിക്ക് അന്തോണിസ് പുണ്യവാളനെ ഓര്‍മ്മ വന്നു. ഞാന്‍ പുണ്യവാളന്‍റെ പ്രാര്‍ത്ഥന ചൊല്ലി. പിന്നെ സകല വിശുദ്ധരോടുമുള്ള ലുത്തിനിയ ചൊല്ലി. ആരോ കൈപിടിച്ച് നയിച്ചെന്ന പോലെ ഞാന്‍ കിണറിന്റെ കരയിലെത്തി. അവസാന നിമിഷങ്ങളിലെ ഈശോ മറിയം ഔസേപ്പേ എന്‍റെ ആത്മാവിന് കൂട്ടയിരിക്കന്മേ എന്ന് പ്രാര്‍ത്ഥിച്ചു. അവസാനമായി ഒരു വിശ്വാസ പ്രമാണം ചൊല്ലി ഞാന്‍ കിണറിലേക്ക് ചാടി. കിണറില്‍ കിടന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. മരണം എന്നെ വാ പിളര്‍ന്നു വിഴുങ്ങാന്‍ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. പിന്നെ എനീക്ക് ഒന്നും ഓര്‍മ്മയില്ല.

രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്:- പകല്‍ പത്തു മണിക്ക് റോസിലിയുടെ തിരോധാനം ഞങ്ങള്‍ അറിയുന്നത്. പള്ളിയില്‍ പോയി കാണും എന്ന് കരുതി തിരക്കി കണ്ടില്ല. എല്ലായിടത്തും അന്വേഷണം നടത്തി. കാണാതെ ആയപ്പോള്‍ ഏതാണ്ട് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഈ പറമ്പില്‍ നോക്കി. ഇനി വിറകൊടിക്കാന്‍ പോയി വല്ലതും പറ്റിയോ എന്ന് അറിയാന്‍ കിണറില്‍ നോക്കമെന്ന് ആരോ പറഞ്ഞു. കഷ്പെട്ടു കിണറിനു അരികില്‍ എത്തിയപ്പോള്‍ കിണറില്‍ ഒരാള്‍. ഭയന്നു പോയി. അനങ്ങുന്നില്ല. ഒരു ചെടിയില്‍ തടഞ്ഞ്, വെള്ളത്തില്‍ ശരീരം മുങ്ങി കിടക്കുകയാണ്. ഒരു നിലവിളിയോടെ ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. പുറത്തു വന്നപ്പോള്‍ മരിച്ചിട്ടില്ല. ആ കിണറില്‍ പന്ത്രണ്ടു മണിക്കൂര്‍ തണുപ്പില്‍ ഇവര്‍ ജീവിച്ചത് ദൈവം കനിഞ്ഞത് കൊണ്ട് മാത്രമാണ്.

എനിക്ക് പറയാനുള്ളത്:- നാളുകള്‍ ഒരുപാടായി എനിക്ക് റോസിലി ചേച്ചിയെ അറിയാം. ഒരു പാട് പ്രാര്‍ത്ഥിക്കുന്ന ആ സ്ത്രീയെ സാത്താന്‍ തന്‍റെ കര വലയത്തില്‍ പെടുത്തി. എന്നാല്‍ ദൈവം അവളെ സംരക്ഷിക്കുകയാണ്. തന്‍റെ മകളുടെ തകര്‍ച്ചയുടെ നിമിഷങ്ങളില്‍ അവള്‍ക്കു ദൈവം മാലാഖമാരുടെ സംരക്ഷണം ഏര്‍പ്പെടുത്തി. അവളെ മാലാഖമാര്‍ സംരക്ഷിച്ചു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിങ്ങള്ക്ക് സംരക്ഷണം ഏര്‍പെടുത്തുന്നു. തിന്മയിലേക്ക് പോകുവാന്‍ ദൈവം നിങ്ങളെ അനുവദിക്കുന്നില്ല. പ്രാര്‍ത്ഥന വലിയ ആയുധമാണ്. സാത്താന്‍ നിങ്ങളെ പ്രാര്‍ത്ഥനയുടെ നിമിഷത്തില്‍ പോലും പരീക്ഷിചെക്കാം. എന്നാല്‍ അന്തിമ വിജയം ദൈവത്തിന്റെ മാത്രമാണ്. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മാലാഖമാര്‍ നിന്നെ സംരക്ഷിക്കുന്നു.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ തകര്‍ച്ചയുടെ നിമിഷങ്ങളില്‍ പോലും പ്രാര്‍ത്ഥിക്കുന്നവരാകുവാന്‍ ഞങ്ങളെ സഹായിക്കണമേ, ആമേന്‍ .

വൈരാഗ്യം

കര്‍ത്താവു കായെനോട് ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തു കൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലായെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. ( ഉത്പത്തി 3:6-7)

ഞായറാഴ്ച വിശുദ്ധ ബലി അര്‍പ്പിക്കണമെന്നു സഭ അനുശാസിക്കുന്നു. നാം എല്ലാവരും ഞായര്‍ ആഴ്ച പള്ളിയില്‍ പോകുന്നു. പലപ്പോഴും നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്, നാം പോകുന്ന ദേവാലയം അതി വിശുദ്ധ സ്ഥലമാണ്‌. ദൈവം സുവിശേഷത്തില്‍ പറഞ്ഞ അതി പരിപാവനമായ ബലിയാണ് അവിടെ അര്‍പ്പിക്കപെടുന്നത്. ദേവാലയത്തിന്റെ വിശുദ്ധിക്ക് ചേര്‍ന്ന വിധമാണോ നാം ദേവാലയത്തില്‍ നില്‍ക്കുന്നത്. വേദനയോടു കൂടി ഞാന്‍ പറയട്ടെ പലപ്പോഴും ദേവാലയം വിശുദ്ധി നഷ്ടപെട്ട ഇടമാകുന്നു.

ബൈബിള്‍ പറയുന്നു. അവന്‍ അവരോടു പറഞ്ഞു: എന്‍റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപെടും എന്ന് എഴുതപെട്ടിരിക്കുന്നു. നിങ്ങളോ അത് കവര്‍ച്ചക്കാരുടെ ഗുഹ ആക്കിയിരിക്കുന്നു. ( മത്തായി 21: 13) ഇന്ന് ദേവാലയത്തില്‍ നില്‍ക്കുമ്പോള്‍ വേദനയോടെ ഒരു കാഴ്ച കണ്ടു. ഒരു കുടുംബം പള്ളിയിലേക്ക് കടന്നു വന്നു. അതിലെ സ്ത്രീയുടെ നെഞ്ചോടു ചേര്‍ത്ത് തുണിയില്‍ പൊതിഞ്ഞ് ഒരു പട്ടി കുഞ്ഞ്. ദൈവം അനുഗ്രഹിച്ച്, ദേവാലയത്തിന്റെ വിശുദ്ധിയെ പറ്റി ബോദ്ധ്യം ഉള്ള ആ പട്ടി കുഞ്ഞു കുര്‍ബാന തീരും വരെ ഒരു ശബ്ധവും ഉണ്ടാക്കിയില്ല. വിദേശങ്ങളിലെ രീതിയില്‍ ഇതു ശരിയാണ് എന്ന് നിങ്ങള്ക്ക് തോന്നാം. എന്നാല്‍ ഓര്‍ക്കുക. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറുമ്പോള്‍ ഇവര്‍ ഈ പട്ടിയെ പുറത്തു കെട്ടിയിടും. എന്നാല്‍ ദേവാലയം ആര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന ഇടമാണ്, അതിനെ ദുരുപയോഗിക്കുന്നു.

നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. സാരിയുടെ വില പറഞ്ഞ്, കുടുംബ ശ്രീ കണക്കുകള്‍ പറഞ്ഞു, പഞ്ചായത്ത് ഭരണം സംസാരിച്ച് കേള്‍ക്കുന്ന വികാരിയുടെ പ്രസംഗം. നമ്മുടെ സംസ്കാരത്തിന് അനുയോജ്യമല്ലാത്ത മറ്റുള്ളവരില്‍ ഉതപ്പ് സൃഷ്ടിക്കുന്ന നമ്മുടെ വസ്ത്ര ധാരണം. എല്ലാം ദേവാലയത്തിലെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നു. ചില പള്ളികളില്‍ എങ്കിലും പള്ളിയുടെ അകത്തു ഉള്ളതിനേക്കാള്‍ പുറത്തു ആളുകള്‍ കൂടി നില്‍ക്കുന്നു. എന്നിട്ട് ലോക കാര്യങ്ങള്‍ ഘോരഘോരം ചര്‍ച്ച നടത്തുന്നു. ചിന്തിക്കുക, നിങ്ങള്‍ ചെയ്യുന്നത് എന്താണ്? നിങ്ങളുടെ രീതിയില്‍ ദേവാലയത്തില്‍ കവര്‍ച്ച നടത്തുന്നു. എന്നിട്ട് പറയുന്നു ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്നില്ലല്ലോ? ദൈവം രോഷത്തോടെ പറയുകയാണ്. നിങ്ങള്‍ നില്‍ക്കുന്നത് അതി വിശുദ്ധമായ സ്ഥലത്താണ് മറക്കരുത്.

വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, വിദേശ രാജ്യങ്ങളില്‍ പരിശുദ്ധ കുര്‍ബാനയുടെ കാവല്‍ക്കാര്‍ എന്നൊരു സംവിധാനം ഉണ്ട്. കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്നവര്‍ അത് ഭക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ചുമതല ഉള്ള ആളുകള്‍ ആണ് ഈ സമൂഹം. ഞാന്‍ പലപ്പോഴും ഈ ശുശ്രുഷ ചെയ്യാറുണ്ട്. വേദനയോടെ ഞാന്‍ പറയട്ടെ, പല വിദേശികളും മുട്ട് കുത്തി ബഹുമാന പൂര്‍വ്വം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ ഒരു മലയാളി, കുര്‍ബാന സ്വീകരിക്കാന്‍ വന്നത് കയില്‍ ഒരു കുടയുമായി ആണ്. എന്നിട്ട് ഒരൊറ്റ കയില്‍ കുര്‍ബാന സ്വീകരിച്ചു. അത്തരം ആളുകളെ ഞങ്ങള്‍ ശ്രദ്ധിക്കും. വേണോ, വേണ്ടയോ എന്നുള്ള മട്ടില്‍ അദ്ദേഹം കുര്‍ബാന ഉള്‍കൊണ്ടു. ഞാന്‍ ഓര്‍ക്കുകയാണ്. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍ . നമ്മുടെ ഇടവകകളില്‍ സ്ഥിതി വ്യത്യസ്തമല്ല. ആര്‍ക്കോ വേണ്ടി സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാന എങ്ങിനെ നിങ്ങള്‍ക്ക് ദൈവിക അനുഭവം നല്‍കും.

വിശുദ്ധമായ കാര്യങ്ങള്‍ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകുന്നു. എന്ന് ബൈബിള്‍ പറയുന്നു. നാം കര്‍ത്താവിന്റെ ആലയത്തെ കവര്‍ച്ചക്കാരുടെ ഗുഹ ആക്കി മാറ്റുകയാണോ? പ്രാര്‍ത്ഥനാ പൂര്‍വ്വം ചിന്തിക്കുക. ഞാന്‍ എങ്ങിനെയാണ്‌ വിശുദ്ധ ബലിയില്‍ പങ്കു ചേരുന്നത്. എന്‍റെ വിശുദ്ധ ബലി ഒരു കടമ നിറവേറ്റാന്‍ ഞാന്‍ ചെയ്യുന്ന ആചാരം ആണോ? അതോ ദൈവ സാന്നിധ്യം തിരിച്ചറിയുന്ന ഒരു അനുഭവം ആണോ? ക്രിസ്തു ക്രൂദ്ധനായ അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്നാണ്, പ്രാര്‍ത്ഥനാലയം കവര്‍ച്ചക്കാരുടെ ഗുഹ ആക്കിയത്. നിങ്ങളുടെ ബലികള്‍ വിശുദ്ധീകരിക്കപെടണം. അപ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

സ്നേഹ സ്വരൂപനായ കര്‍ത്താവെ, ദേവാലയത്തിന്‍റെ വിശുദ്ധി തിരിച്ചറിഞ്ഞ്, പ്രാര്‍ത്ഥനാ പൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുവാനും ശുശ്രുഷകളില്‍ പങ്കു ചേരുവാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ എന്ന് അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

അമ്മായിയമ്മ

"റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോട് പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്‍റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും; അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ചു അടക്കപെടും. ( റൂത്ത്1:16)"

ബൈബിളിലെ ഈ വചനം കാണുമ്പോള്‍ നാം ആദ്യം കരുതുക. ദൈവ ഭയമുള്ള ഒരു മകള്‍ അമ്മയോട് പറഞ്ഞ വചനം ആണ് ഇത് എന്നാണ്. ഈ വചനം ഒരു മകള്‍ അമ്മയോട് പറഞ്ഞത് തന്നെയാണ്, എന്നാല്‍ ദൈവ ഭയമുള്ള മരുമകള്‍ ആണ് അവള്‍. പഴയ നിയമത്തിലെ നവോമിയുടെ മരുമകളായ റൂത്ത് തന്‍റെ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞു, തന്നെ വിട്ടു പോകാന്‍ ആവശ്യപെടുന്ന ഭര്‍ത്താവിന്റെ അമ്മയോട് പറയുന്ന വചനം. ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയും. ഈ മരുമകളെ ദൈവം ഉയര്‍ത്തി. അവള്‍ യേശുവിന്‍റെ വംശാവലിയില്‍ ഉള്‍പെട്ടു.

നമ്മള്‍ എല്ലാം വിശ്വാസികള്‍ ആണ്. ഒരു പാട് സ്ത്രീകള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും, എന്തിനെന്നോ, അമ്മായിയമ്മ ഒരു ബാദ്ധ്യത ആണ്, ശല്യമാണ്. ഞങ്ങള്‍ക്ക് ഒരു വീട് വച്ച് തിരിഞ്ഞു പോകാന്‍ അവസരം തരണം. അവിടെയാണ് ബൈബിള്‍ റൂത്തിന്റെ ജീവിതം നമ്മോടു വിവരിക്കുന്നത്. എല്ലാം നഷ്ടപെട്ടു, ഭര്‍ത്താവ് മരിച്ചു പോയി. അമ്മായിയമ്മ പറയുകയാണ്, എല്ലാം നഷ്ടപെട്ട എന്‍റെ കൂടെ നീ വരണ്ട, നീ ചെറുപ്പം അല്ലേ, നിന്‍റെ വീട്ടിലേക്കു നീ പോകുക. എന്‍റെ അനുഗ്രഹം നിനക്ക് ഉണ്ട്. എന്നാല്‍ റൂത്ത് പറയുന്നു. ദൈവം തന്ന അമ്മയെ കൈവിട്ടു ഞാന്‍ പോകില്ല. വിവാഹിതരായ എല്ലാ സ്ത്രീകളും പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്.

പുരുഷന്‍ തന്‍റെ മാതാപിതാക്കളെ വിട്ടു സ്ത്രീയോട് ചേരും എന്ന് പറയുന്ന ബൈബിള്‍ സ്ത്രീക്ക് ഒരു ഉത്തരവാദിത്വം നല്‍കുന്നു. പുരുഷന്‍റെ കുടുംബത്തെ സ്വന്തം കുടുംബമായി കരുതണം. എന്‍റെ ഒരു സുഹ്രത്തിനെ ഞാന്‍ ഓര്‍ക്കുകയാണ്. അവളുടെ വിവാഹം കഴിഞ്ഞു. കുറച്ചു കഴിഞ്ഞു ഒരു കുഞ്ഞുണ്ടായി കഴിഞ്ഞു അവള്‍ അറിഞ്ഞു,ഭര്‍ത്താവിനു കാന്‍സര്‍ ആണ്. ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ഇടിത്തീയായി ഒരു വാര്‍ത്ത‍ വന്നു. അമ്മായിഅമ്മ കാന്‍സര്‍ രോഗത്തിന്‍റെ പിടിയില്‍ ആണ്. തകര്‍ച്ചയുടെ നിമിഷങ്ങള്‍. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാന്‍ അവളോട്‌ സംസാരിച്ചു. അവള്‍ പറഞ്ഞു. അമ്മയും ഭര്‍ത്താവും മരിച്ചു. അപ്പന്‍ രോഗിയാണ്‌. ഒരു മകന്‍ ഉണ്ട്. ഭര്‍ത്താവിന്റെ പിതാവിനെ നോക്കാന്‍ ആരുമില്ല. ആയതിനാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. രോഗിയായ അമ്മയിയപ്പനോടുള്ള കടമ നിറവേറ്റാന്‍ വീട്ടില്‍ കഴിയുകയാണ്.

നിങ്ങളുടെ മനസില്‍ ഇപ്പോള്‍ ഉണ്ടാകുക അമ്പതു വയസു കഴിഞ്ഞ ഒരു വീട്ടമ്മ ആണ്. എന്നാല്‍ അവള്‍ക്ക് മുപ്പതു വയസ്സ് ആണ് പ്രായം. ദൈവം വിളിച്ച വിളി അവള്‍ തിരിച്ചറിയുന്നു. ദൈവ വചനം ജീവിതത്തില്‍ പകര്‍ത്തുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരെ അവള്‍ സ്വന്തമായി കരുതുന്നു. ഭാര്യക്ക് ഭര്‍ത്താവിന്റെ വീട്ടുകാരോട് ഉത്തരവാധിത്വം ഉള്ള പോലെ, ഭര്‍ത്താവിനും ചില ഉത്തരവദിത്വങ്ങള്‍ ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു. പുതിയ നിയമത്തില്‍ ക്രിസ്തു പത്രോസിന്റെ ഭവനത്തില്‍ പോയത് പനി പിടിച്ചു കിടന്ന അമ്മായിമ്മയെ സുഖപെടുത്താന്‍ ആയിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അവശ്യ സമയത്ത് താങ്ങാകുവാന്‍ ഭര്‍ത്താവ് മറക്കരുത്. കാരണം അവളെ നിന്‍റെ ദൈവം ചുമതലപെടുത്തിയ മാലാഖമാര്‍ ആണ് അവര്‍.

നമ്മുക്ക് വിവാഹം വഴി വന്നു ചേര്‍ന്ന നമ്മുടെ കുടുംബങ്ങളെ സ്നേഹിക്കുന്നവര്‍ ആകാം. പല കുറവുകള്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ നമ്മുടെ സ്വന്തം ആണ് എന്ന് അറിയുക. ദൈവം നിനക്ക് സ്വന്തമായി നല്‍കിയവര്‍ ആണ് എന്ന് അറിയുക. ഒരു പക്ഷെ നീ നിന്‍റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു കാണും. എന്നാല്‍ ബന്ധുക്കളെ തിരഞ്ഞെടുത്തത് കര്‍ത്താവാണ് എന്ന് തിരിച്ചറിയുക. അവനെ അവരില്‍ നിന്ന് വേര്‍പെടുത്താന്‍ അനുവദിക്കരുത്. ദൈവം നിന്നെ മഹ്വത്വപെടുത്തും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, വിവാഹ ബന്ധം വഴി വന്നു ചേര്‍ന്ന എന്‍റെ ബന്ധുക്കളെ അങ്ങയുടെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അവരെ അങ്ങ് അനുഗ്രഹിക്കണമേ. അവരുടെ ജീവിതത്തിലേക്ക് അങ്ങയുടെ കൃപ ചൊരിയാന്‍ എന്നെ നീ ഒരു ഉപകരണം ആക്കി മാറ്റേണമേ, ആമേന്‍