Saturday, 26 October 2013

പൗരോഹിത്യ സമര്‍പ്പണം


"അബ്രഹാം, അവിടുന്ന് വിളിച്ചു.ഇതാ ഞാന്‍ അവന്‍ വിളികേട്ടു. നീ സ്നേഹിക്കുന്ന നിന്‍റെ ഏക മകന്‍ ഇസഹാക്കിനെയും കൂട്ടികൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചു തരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹന ബലിയായി അര്‍പ്പിക്കണം. ( ഉത്പത്തി 22:2)"

ഇന്നലെ രാത്രി ഉറക്കം വരാതെ കിടന്നപ്പോള്‍ ഒരു സുഹ്രത്ത് സംസാരിക്കാന്‍ വിളിച്ചു. നീണ്ട പത്തു വര്‍ഷകാലം അതിരൂപതയിലെ ഒരു ജോലിക്കാരി ആയിരുന്ന അവര്‍ നമ്മുടെവൈദികരുടെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന തകര്ച്ചകളെ പറ്റി സങ്കടപെട്ടു. അവര്‍ പറഞ്ഞു. നമ്മുക്ക് രണ്ടു തരം വൈദികര്‍ ഉണ്ട്. കുറെ പേര്‍ വിശുദ്ധര്‍ ആയ വൈദികര്‍ ആണ്. കുറെ പേര്‍ എങ്കിലും വൈദിക പട്ടം ഒരു അലങ്കാരമായി മാത്രം കൊണ്ട് നടക്കുന്നു. അവരുടെ സഭയെ പറ്റിയുള്ള ഉത്കണ്ട നിറഞ്ഞ വേദന നിറഞ്ഞ ആ സംഭാഷണം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ ഒരു അമ്മയല്ലേ, നിങ്ങളുടെ മകനെ ഒരു വൈദികന്‍ ആകാന്‍ അയയ്ക്കുവാന്‍ സാധിക്കുമോ?

കുറച്ചു നേരത്തെ നിശബ്ധതയ്ക്ക് ശേഷം അവര്‍ മറുപടി പറഞ്ഞു. എനിക്ക് തോന്നുന്നു അവനു അതില്‍ താല്പര്യം ഇല്ല. ഞാന്‍ വീണ്ടും ചോദിച്ചു, ഒരു അമ്മ എന്നുള്ള നിലയില്‍ മകനെ വിശുദ്ധനായ ഒരു വൈദികന്‍ ആയി കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉടനെ അവര്‍ പറഞ്ഞു. വൈദികന്‍ ആയിരിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അത് വളരെ ബുദ്ധിമുട്ടേറിയ, വെല്ലു വിളികള്‍ നിറഞ്ഞ ഒരു അവസ്ഥയാണ്. ഞാന്‍ എന്ത് കൊണ്ടോ അതിനെ പറ്റി ഒരിക്കലും എന്‍റെ മകനോട്‌ സംസാരിച്ചിട്ടില്ല.

നമ്മള്‍ എല്ലാവരും സഭയില്‍ വിശുദ്ധരായ വൈദികരും സന്യസ്ഥരും കുറഞ്ഞു പോകുന്നു എന്ന് സങ്കടപ്പെടുന്നു. ഒരു പാട് മനുഷ്യര്‍ വൈദികര്‍ക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ ദാനമായ നമ്മുടെ ഉദര ഫലത്തില്‍ നിന്നും ഒരു സമര്‍പ്പിതന്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? എനിക്ക് അറിയാം കൂടുതല്‍ പേരുടെയും മറുപടി ഇല്ല എന്ന് തന്നെ ആണ്. നിങ്ങളുടെ മക്കളെ നിങ്ങള്‍ ഒരു സമര്‍പ്പിതന്‍ ആക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. പിന്നെ എങ്ങിനെ സഭയില്‍ വിശുദ്ധരായ വൈദികര്‍ ഉണ്ടാകും.

സഭയിലെ വൈദികരെ വിമര്‍ശിക്കുന്ന പലരും ഒരിക്കലും വൈദികര്‍ ആകാന്‍ യോഗ്യര്‍ അല്ലാത്തവര്‍ ആണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് വൈദിക പഠനം ഉപേഷിച്ചവര്‍ ആണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പുറകോട്ടു നടക്കുന്ന അമ്മ ഞണ്ട്, തന്‍റെ മക്കളെ മുന്‍പോട്ടു നടക്കാന്‍ പഠിപ്പിക്കുന്ന പോലെ ഉള്ള വിമര്‍ശനങ്ങള്‍. വൈദികരെ വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നെഞ്ചില്‍ കൈവച്ച് പറയാമോ? ഒരു വൈദികനെ വിമര്‍ശിക്കാന്‍ വേണ്ട യോഗ്യതയും വിശുദ്ധിയും നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എനിക്കറിയാം സാധിക്കില്ല. അങ്ങിനെ യോഗ്യത ഉള്ള ഒരു വിശുദ്ധന്‍ ഉണ്ടായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസിസ്സി. വിശുദ്ധന്‍ വൈദികന്‍ ആകാതെ വിശുദ്ധന്‍ ആയി ജീവിച്ച ആളാണ്.

ബൈബിളില്‍ അബ്രഹത്തോട്‌ ദൈവം ആവശ്യപെടുന്നത് നിന്‍റെ ജീവിതത്തിലും ദൈവം ആവശ്യപ്പെടുന്നുണ്ട്. നിന്‍റെ മക്കളില്‍ ഒരുവനെ എനിക്ക് സമര്‍പ്പിക്കാന്‍ നീ തയ്യാറാണോ? ഒരു പക്ഷെ അവന്‍ നിന്‍റെ ഏക ജാതന്‍ ആയിരിക്കാം നീ എനിക്ക് സമര്‍പ്പിക്കാന്‍ തയ്യാറാണോ? ആണെങ്കില്‍ ഞാന്‍ പറയുന്ന സ്ഥലത്തേക്ക് നീ അവനെ കൂട്ടി കൊണ്ട് വരിക. എനിക്ക് ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ അവനെ വിളിച്ചു കൊള്ളാം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കുഞ്ഞിനെ കര്‍ത്താവിന്‍റെ സമര്‍പ്പിതന്‍ ആക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുക. 1സാമുവേല്‍ ഒന്നാം അദ്ധ്യായം വായിക്കുമ്പോള്‍ പ്രവാചകനെ അമ്മ ഹന്ന എങ്ങിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചു എന്ന് ബൈബിള്‍ പറയുന്നു. നമുക്കും നമ്മുടെ കുഞ്ഞുങ്ങളെ ദേവാലയത്തില്‍ സമര്‍പ്പിക്കാം. ദൈവത്തിന് സമര്‍പ്പിക്കാം ദൈവം തീരുമാനിക്കട്ടെ. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സമുവേലിനെ വിളിച്ച പോലെ നിങ്ങളുടെ മകനെയും വിളിച്ചു കൊള്ളും. എന്നാല്‍ നിങ്ങളുടെ മക്കളെ ദൈവം വിളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കണം. അതിനായി പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥന.
കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങ് അയച്ച മക്കളെ അങ്ങയുടെ കരങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരില്‍ നിന്ന് വൈദികരും സമര്‍പ്പിതരും ഉണ്ടാകുവാന്‍ ഞാങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ ആമേന്‍.

No comments:

Post a Comment