Thursday, 6 March 2014

യാഗം

ട്രെയിനില്‍ നല്ല തിക്കും തിരക്കും വെയിറ്റിംഗ് ലിസ്റ്റില്‍ എണ്‍പത്തിനാലാം നമ്പര്‍ ഉള്ള എനിക്ക് ഒരു സീറ്റ്‌ കിട്ടുന്ന കാര്യം സ്വപനം കാണുകപോലും വേണ്ട. മെയ്‌ മാസത്തിലെ കടുത്ത ചൂടും ട്രെയിനിലെ ബഹളവും ഒന്നും വകവയ്ക്കാതെ അയാള്‍ കൈലുള്ള പുസ്തകം വായിച്ചുകൊണ്ടിരുന്നു .എവിടെയെങ്കില്ലും ഒന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ... വെറുതെ ആശിച്ചു അടുത്തുള്ള സീറ്റിലെ സര്‍ദാര്‍ജി എന്നെ നോക്കി .. ഞാന്‍ ഒന്ന് ചിരിച്ചു ,ഇരിക്കാന്‍ ഇടം തന്നാലോ ? പക്ഷെ സര്‍ദാര്‍ജിയുടെ ഭാര്യ ഒന്നുകൂടിഇളകി ഇരുന്നു .ഒട്ടകത്തിന് സ്ഥലം കൊടുത്താല്‍ എന്തു സംഭാവിക്കുമന്നു അവര്‍ക്കു ചിലപ്പോള്‍ അറിവുണ്ടായിരിക്കണം .ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ,പുസ്തക വായന നിര്‍ത്തി കൊലുന്നനെയുള്ള ആ മനുഷ്യന്‍ എഴുന്നേറ്റു."അല്പനേരം ഇവിടെ ഇരുന്നോ " ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു ഞാനും ഒന്നു പുഞ്ചിരിച്ചു. അതിനു വലിയ മുതലുമുടക്കൊന്നും ഇല്ലല്ലോ . മനസ്സില്‍ പറഞ്ഞു ഈ അപ്പച്ചന്‍ കുറെ കഴിഞ്ഞേ തിരിച്ചു വരാവേ ... ഒരു രാത്രി എങ്ങനെ കഴിച്ചു കൂട്ടുമെന്ന ചിന്ത അല്പം വേദന ഉളവാക്കി. ദൈവം ഒരു വഴി കാണിച്ചു തരും സ്വയം ആശ്വസിച്ചുകൊണ്ട് ജാപമാല എത്തിക്കാന്‍ തുടങ്ങി.. എഴുന്നേറ്റ
പോയ ആള്‍ തിരികെയെത്തി ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു "വേണ്ട മോളവിടെ ഇരുന്നോ ഞാന്‍ ഈ സൈഡില്‍ ഇരുന്നുകൊള്ളാം" വീണ്ടും അയാള്‍ വായന തുടര്‍ന്നു.
"എന്താ വായിക്കുന്നത്" ഞാന്‍ ചോദിച്ചു
"ഒരു സാധകന്റെ സഞ്ചാരം"ചിരിച്ചുകൊണ്ടുള്ള മറുപടി
" അല്പം കട്ടിയാണല്ലേ സാധകന്റെ ഭാഷ , പക്ഷെ സാധകന്റെ പ്രാര്‍ത്ഥന എനിക്കിഷ്ടമാണ് " ഞാന്‍ പറഞ്ഞു
അയാള്‍ ശാന്തനായി വീണ്ടും ചിരിച്ചുകൊണ്ടിരുന്നു
"എവിടെയാ പോകേണ്ടത്"?
"ഈ വണ്ടി ചെന്നു നില്‍ക്കുന്നിടത്ത് " മറുപടി എന്നെ അതിശയിപ്പിച്ചു
"അപ്പോള്‍ വീട് ഡല്‍ഹിയിലോ ? അതോ ബോംബയിലോ ?"
"ലോകമേ തറവാട് എന്നു കേട്ടിട്ടില്ലേ ? "വീണ്ടും ചിരി
ദൈവമേ ഇതു വല്ല ഇളകിയ കേസുമാണോ ? എന്‍റെ മുഖഭാവം കണ്ടിട്ടാവണം അദ്ദേഹംപറഞ്ഞു ," മോളു പേടിക്കേണ്ട എനിക്ക് വീടും നാടും വീട്ടുകാരും ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ആരുമില്ല . ഞാനും എന്‍റെ യേശുവും മാത്രം.പേരും നാടും പറയാതിരുന്ന അദ്ദേഹത്തെ ഞാന്‍ സാധകന്‍ എന്നു വിളിക്കുന്നു
ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന സാധകന്റെ കുടുംബം. ജീവിതചിലവുകല്‍ വര്‍ദ്ധിച്ചപ്പോള്‍ ജോലി തേടി വിദേശത്തുപോയ സാധകന്‍ ഇരുപത്തിമൂന്നു വര്‍ഷം മരുഭുമിയിലെ ചൂടും ഏകാന്തതയും അനുഭവിച്ച് തന്‍റെ മക്കളെ പഠിപ്പിച്ച്‌ ഓരോ നിലയിലാക്കി .ഇളയ മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇനി ഈ മരുഭുവാസം അവസാനിപ്പിക്കാമെന്ന് അദേഹം തീരുമാനിച്ചു . ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്ന ഭര്‍ത്താവിനെ ഭാര്യക്ക് ഇഷ്ടമില്ലാതായീ തങ്ങളുടെ സ്വകാര്യതയില്‍ ഒരു കരടായീ തോന്നി മക്കള്‍ക്കും ഈ പിതാവ് ... ജീവനേക്കാള്‍ സ്നേഹിച്ച ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നുവെന്ന് മനസിലാക്കിയ നിമിഷം സാധകന്‍ വീടുവിട്ടിറങ്ങി .ആരോടും യാത്ര പറഞ്ഞില്ല ഒന്നും കൈയില്‍ എടുത്തുമില്ല .മണലാരണ്യത്തിലെ ചൂടിലും കുവൈറ്റ്‌ യുദ്ധകാലത്ത് വെള്ളംപോലും കിട്ടാതെദിവസങ്ങളോളം കഴിഞ്ഞതും ഇവര്‍ക്ക് വേണ്ടി ആയിരുന്നല്ലോ എന്നു ഓര്‍ത്തപ്പോള്‍ സാധകന്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു. പക്ഷെ ആ വേദനയില്‍ നിന്നും സാധകന്‍ വേറൊരു വ്യക്തിയായീ മാറുകയായിരുന്നു . കുടുംബത്തോടുള്ള തന്‍റെ കടമ പൂര്‍ണ്ണമായും നിറവേറ്റി... ഇന്നാജീവിതം യേശുവിനുവേണ്ടി മാത്രമാണ്.
"ഇന്നു ഭാര്യയേയും മക്കളെയും പറ്റി ഓര്‍ക്കാറുണ്ടോ? വിഷമം തോന്നുന്നില്ലേ ?" ഞാന്‍ ചോദിച്ചു . സാധകന്‍ ശാന്തമായി വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു " കര്‍ത്താവു സഹിച്ച പീഡനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇതൊക്കെ നിസ്സരമല്ലേ മോളെ "
സാധകന്‍ സഞ്ചാരം തുടര്‍ന്നു . ഞാന്‍ എന്‍റെ തിരക്കുകളിലും.ക്രമേണ സാധകനെ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കൂട്ടുകാരി വിളിച്ചു കുറെ പരാതികള്‍ നിരത്തി, ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ല,കുട്ടികള്‍ അനുസരിക്കുന്നില്ല ,കഴുതയെപ്പോലെ പണിയെടുക്കാനാണു വിധി എന്നൊക്കെ..അന്ന് വീണ്ടും ഈ സാധകന്‍ എന്‍റെ ഓര്‍മ്മയിലെത്തി.ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വീടും നാടും ഉപേഷിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി കഷ്ടപെട്ട സാധകന് അവസാനം കിട്ടിയതോ .........?
സ്വന്തം ഭാര്യയും ജീവനെപ്പോലെ സ്നേഹിച്ച മക്കളും കരിവേപ്പല പോലെ വലിച്ചെറിഞ്ഞപ്പോഴും ദൈവ പരിപാലനയില്‍ ആശ്രയിച്ച സാധകന്‍,,,
പ്രിയപ്പെട്ടവരുടെ ഒരു ഫോണ്‍കോള്‍ വൈകിയാല്‍ അവര്‍ ഒന്നു പരുഷമായീ സംസാരിച്ചാല്‍ നാമം എന്തു മാത്രം അസ്വസ്ഥരാകുന്നു ..മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ദൈവകുമാരനും ഇന്നു കിട്ടികൊണ്ടിരിക്കുന്നത്
നിന്ദനങ്ങളും അപമാനങ്ങളും മാതമല്ലേ ? സക്രാരിയിലിരുന്നു ആ ദിവ്യ ഹൃദയം ഒരുപാട് വേദനിക്കുന്നില്ലേ ? ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഉണ്ടായിട്ടും ആ സ്നേഹ നാഥനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പലപ്പോഴും നമുക്ക് സമയം കിട്ടാറില്ല.യേശുവിന്‍റെ പീഡാസഹനങ്ങളെപ്പറ്റി കൂടുതല്‍ ധ്യാനിക്കുന്ന ഈ ആഴ്ചയില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ജീവനെപ്പോലെ സ്നേഹിച്ച ശിഷ്യന്മാര്‍ ഓരോരുത്തരായി ഓടി മറഞ്ഞു. ചുംബനംകൊണ്ട് ഒറ്റികൊടുത്ത യുദാസ്, മരിക്കേണ്ടി വന്നാലും നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്കുപറഞ്ഞ പത്രോസ് ,തന്‍റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്നു പേടിച്ച്‌ ഗുരുവിനെ തള്ളിപറഞ്ഞ നിമിഷം..... പിന്നെ വേദനകളുടെ ഒരു ഘോഷയാത്ര........... വേദനയുടെ ആധിക്യത്താല്‍ മനുഷ്യപുത്രന്‍ ഗാഗുല്‍ത്താമലയില്‍ മൂന്നാണികളില്‍ തൂങ്ങികിടന്നുകൊണ്ട് " എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേഷിച്ച" എന്നു നിലവിളിച്ചപ്പോള്‍ പിതാവ് പുത്രന് വേദന സഹിക്കാനുള്ള ശക്തി പകര്‍ന്നു കൊടുത്തു.

ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളുമാകുന്ന കുരിശുംവഹിച്ചുകൊണ്ടുള്ള നമ്മുടെ യാത്രയിലും ഭാരം താങ്ങാന്‍ ശക്തിയില്ലാത്ത വരുമ്പോള്‍ ഒരു നിമിഷം കാല്‍വരികുരിശിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം നമ്മുടെ ജീവിത ബലിയും യേശുവിന്‍റെ ബലിയോടു ചേര്‍ത്തുവയ്ക്കാം..പരാജയങ്ങളും ദുഖങ്ങളും ഒറ്റപ്പെടലുകളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദുഖവെള്ളിക്കു ശേഷമുള്ള ഉയര്‍പ്പ് ഞായറിലായിരിക്കട്ടെ നമ്മുടെ പ്രത്യാശ...

പ്രാര്‍ത്ഥന


കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലെ ദുരന്തങ്ങളെയും, ദുഖങ്ങളെയും ശാന്തമായി അഭിമുഖീകരിക്കുന്നതിനും ജീവിതത്തില്‍ നന്മ സംഭവിക്കുന്നതിനും ഇട വരുത്തണ്മേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു,ആമേന്‍

No comments:

Post a Comment