Tuesday, 11 March 2014

ഭയം

"തിന്മ ഭീരുത്വം നിറഞ്ഞതാണ്‌.അതു തന്നെ തന്നെ ശിക്ഷിക്കുന്നു.മനസ്‌സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതി ബന്ധങ്ങളെ പര്‍വതീകരിക്കുന്നു. ആലോചനാ ശീലത്തില്‍ നിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്കരിക്കുന്നു. "( ജ്ഞാനം 17:11-12)

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ശാപം ആണ് ഭയം. ബൈബിളില്‍ ഒരുപാടു പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്ന ഒരു സന്ദേശം ആണ് ഭയപെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. ഭയം ഭൂമിയിലേക്ക്‌ കടന്നു വരുന്നത് ആദിമ മാതാ പിതാക്കള്‍ പാപം ചെയ്തതിനു ശേഷമാണ്. ആദവും ഹവ്വയും ദൈവം വിലക്കിയ പഴം കഴിച്ചതിനു ശേഷം, ദൈവം വരുമ്പോള്‍ ഭയന്നു ഒളിച്ചിരിക്കുകയാണ്.
ഭൂമിയില്‍ ദൈവം തന്ന നന്മകളെ ഇല്ലാതാക്കാന്‍ സാത്താന്‍ ഭയം എന്ന തിന്മയെ കൊണ്ട് വന്നു. എന്നാല്‍ നാം ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ദൈവം നമ്മുടെ ഭയത്തെ നീക്കി കളയുന്നു.

ഒരിക്കല്‍  കൗമാര പ്രായത്തിലുള്ള ഒരു ആണ്‍ കുട്ടിയെ അവന്‍റെ അപ്പന്‍ എന്‍റെ അരികില്‍ കൊണ്ട് വന്നു. സംസാരത്തിനിടയില്‍ ഈ അപ്പന്‍ പറഞ്ഞു. മകന്‍ സ്കൂളില്‍ പോകുന്നില്ല. അവനു എന്തോ ഭയം സംഭവിച്ചിരിക്കുന്നു. ഞാന്‍ ഈ കുഞ്ഞിനേയും അപ്പനെയും മാറ്റി ഇരുത്തി സംസാരിച്ചു.അപ്പനോട് ഞാന്‍ ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാപ്കരമായ എന്തെങ്കിലും നിങ്ങളുടെ ഭവനത്തില്‍ സംഭവിച്ചോ? ഉടനെ ഈ അപ്പന്‍ പറഞ്ഞു. എന്‍റെ മകന്‍റെ കമ്പ്യൂട്ടറില്‍ ചില കാണാന്‍ ആകാത്ത കാഴ്ചകള്‍ ഞാന്‍ കണ്ടു. അവനെ ഞാന്‍ ശാസിച്ചു,ശിക്ഷിച്ചില്ല. ഈ മകന്‍ പറഞ്ഞു. എനിക്ക് പേടിയാണ്. എനിക്ക് എന്‍റെ അമ്മയെയും പെങ്ങളെയും ഒരുപാടു ഇഷ്ടമാണ്. എന്‍റെ അപ്പന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ജീവിക്കില്ല. എന്‍റെ തല പെരുക്കുന്നു. ഭയം ആ മകനെ വേട്ടയാടുകയാണ്.

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ബന്ധന അവസ്ഥയാണ് ഭയം. ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട് പാപത്തിന്റെ അടിത്തട്ടില്‍  ബന്ധിതര്‍ ആകുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു. ഭയത്തെ പറ്റി ബൈബിള്‍ പറയുന്നത് ഇതാണ്. "സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുര്‍ബലമാണോ അത്രത്തോളം പീഡനത്തിന്റെ കാരണത്തെ കുറിച്ചുള്ള അഞ്ജതയെ ഭയം ഇഷ്ടപെടുന്നു."(ജ്ഞാനം 17:13) ദൈവം ആണ് നമ്മുടെ സഹായകന്‍ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുമ്പോള്‍ ഭയം നമ്മെ വിട്ടു പോകുന്നു. എന്നാല്‍ ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപെടുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു.

ബൈബിളില്‍ ഒരു സംഭവം പറയുന്നു.ക്രിസ്തുവും ശിക്ഷ്യന്മാരും കടലിലൂടെ യാത്ര ചെയ്യുകയാണ്. വലിയ കൊടുങ്കാറ്റു ഉണ്ടായി. ഉടനെ ശിഷ്യന്മാര്‍ പറയുന്നു. കര്‍ത്താവേ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. അപ്പോള്‍  യേശു പറയുന്ന വചനം ഇതാണ്. " അവന്‍ പറഞ്ഞു. അല്പവിശ്വാസികളെ, നിങ്ങളെന്തിനു ഭയപെടുന്നു? അവന്‍ എഴുന്നേറ്റു കടലിനെയും കാറ്റിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. ( മത്തായി 8:26) ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ക്രിസ്ത്യാനി ഭയം എന്ന വികാരത്തിന് അടിമപെടുവാന്‍ പാടില്ല. അവനെ നയിക്കുന്ന വിശ്വാസം ക്രിസ്തു അവന്‍റെ കൂടെ ഉണ്ട് എന്നുള്ളത് ആകണം.

സങ്കീര്‍ത്തകന്‍ പറയുന്നു. നിന്‍റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം;നിന്‍റെ വലതു വശത്തു പതിനായിരങ്ങളും; എങ്കിലും നിനക്ക് ഒരു അനര്‍ത്ഥവും സംഭവിക്കില്ല.ദുഷ്ടരുടെ പ്രതിഫലം നിന്‍റെ കണ്ണുകള്‍ കൊണ്ട് തന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു.അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല. ഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്‍റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്ന് തന്‍റെ ദൂതന്മാരോട് കല്പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും.( സങ്കീര്‍ത്തനങ്ങള്‍ 91:7-12) നമ്മുക്ക് ദൈവ വിശ്വാസികളായി മാറാം. പ്രാര്‍ത്ഥിക്കുന്നവര്‍ ആകാം. ദൈവം നമ്മെ സംരക്ഷിക്കും.

പ്രാര്‍ത്ഥന

ഭയപെടെണ്ട ഞാന്‍ നിന്നെ സംരക്ഷിക്കുന്ന കര്‍ത്താവാണ് എന്ന് അരുളി ചെയ്ത ദൈവമേ, ജന്മ പാപങ്ങള്‍ മൂലവും കര്‍മ്മ പാപങ്ങള്‍ മൂലവും ഭയം എന്ന ബന്ധനം ഞങ്ങളിലേക്ക്  കടന്നു വന്നിരിക്കുന്നു. സാത്താന്റെ ബന്ധനം മൂലം ആലോചനാ ശീലത്തില്‍ നിന്നും വരുന്ന ദൈവിക സഹായത്തെ നിഷേധിച്ച് ഞങ്ങള്‍  ഭയത്തിനു അടിമയായി മാറുന്നു. ദൈവമേ അങ്ങയുടെ പുത്രന്‍ കുരിശില്‍ ചിന്തിയ തിരുരകതത്തിന്റെ ശക്തിയാല്‍, ഞങ്ങളും    ഭയത്തില്‍ നിന്നും മോചിതരായി , പ്രത്യാശയില്‍ ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തു ജീവിക്കുന്നുവരാകുവാന്‍ ഞങ്ങളുടെ ബന്ധനങ്ങള്‍ അങ്ങു തകര്‍ക്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍ .
photo courtesy: Jijo Thomas

No comments:

Post a Comment